Friday, 22 May 2026

എന്റെ നാലാമത്തെ പുസ്തകം

എന്റെ ആദ്യപുസ്തകം 
2017 ൽ 
തസ്ലീമ നസ്രിന്റെ 
ലജ്ജ - വീണ്ടും ലജ്ജിക്കുന്നു എന്നിവയെ ആസ്പദമാക്കി ഞാനെഴുതിയ ഒരു പഠനമായിരുന്നു
-ചോര വീഴുന്ന മണ്ണ് .
അതുവഴി സജീവൻ അന്തിക്കാട്, സി രവിചന്ദ്രൻ, അയൂബ് പി എം, ഡോ. ആഗസ്റ്റസ് മോറിസ്, തൃശൂരിലെ മണിചേട്ടൻ, അജിത്... ഇങ്ങനെ നിരവധി പേരെ പരിചയപ്പെടാൻ കഴിഞ്ഞു. എന്നു മാത്രമല്ല സാക്ഷാൽ തസ്ലീമ നസ്രിനിലേക്കും എന്റെ സൗഹൃദം വളർന്നു. എന്റെ രണ്ടാമത്തെ പുസ്തകമായ
-പുലിരിയിലെ മഞ്ഞുതുള്ളികൾ
ഞാൻ സമർപ്പിചിട്ടുള്ളത് തസ്ലീമ നസ്രിനാണ് എന്നു പറയുന്നതിൽ അതിയായ സന്തോഷവും ഉണ്ട്.

രണ്ടാമത്തെ പുസ്തകം കവിതകളായിരുന്നു.
-പുലരിയിലെ മഞ്ഞുതുള്ളികൾ.
എറണാകുളത്തുള്ള സുരേഷ് ജി ആയിരുന്നു എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചത്. ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ മൊഴിമുറ്റം ആയിരുന്നു അതിന്റെ സംഘാടകർ. തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ചു തന്നെയായിരുന്നു അതിന്റെ പ്രകാശനം.

മൂന്നാമത് പുസ്തകം ഭാര്യ ബിജി കാൻസർ വന്നു ജീവിതത്തിൽ നിന്നും വിട വാങ്ങിയപ്പോൾ ആശുപത്രിയിലും വീട്ടിലും  കഴിച്ചുകൂട്ടിയതിന്റെ ഓർമ്മകളാണ്. ആ പുസ്തകത്തിനു അവതാരിക എഴുതിയത് ഡോ. ഖദീജ മുംതസാണ്. ഡോക്ടർ അന്ന് ബാംഗ്ലൂരിലായിരുന്നു താമസം. ഞാൻ പുസ്തകത്തെ കുറിച്ചു പറയുകയും പിഡിഎഫ് മെസ്സേജ് ചെയ്യുകയും ചെയ്തു. അത് വായിച്ചതിനു ശേഷം പുസ്തകത്തെ കുറിച്ച് വോയ്സ് മെസ്സേജ് ഇട്ടു തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു ഈ പറയുന്ന കാര്യങ്ങൾ എഴുതി തരികയാണെങ്കിൽ എനിക്ക് അത് അവതാരിക ആക്കാം എന്ന്. ഡോക്ടർ വളരെ ഗംഭീരമായി എഴുതുകയും ചെയ്തു.
അതിനൊക്കെ ശേഷമാണ് പുസ്തകത്തിനു
-മനസ്സിന് തീ പിടിച്ച കാലം 
എന്ന പേരിട്ടത്. ഈ പുസ്തകത്തിന്‌ പ്രകാശനചടങ്ങ് ഉണ്ടായിരുന്നില്ല. ദുഃഖം നിറഞ്ഞ ആ പുസ്തകം  പ്രകാശനചടങ്ങ് ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്ത് സംസാരിക്കും? അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു ചടങ്ങ് ഇല്ലാതെ പോവുകയാണ് നല്ലതെന്ന് തോന്നി. 

വായനശാലയുടെ മരണം
Death of the Library

എന്റ നാലാമത്തെ പുസ്തകമാണ്. 2009 മുതൽ ഇതേവരെയുള്ള  പല കാലങ്ങളിൽ എഴുതിയ 16 കഥകളാണ് ഇതിലുള്ളത്.

ഈ കഥാപുസ്തകമാണ് നാളെ സാഹിത്യ അക്കാദമിയിൽ പ്രകാശിതമാകാൻ പോകുന്നത്. എഴുത്തുകാരനും സാഹിതി പ്രസിഡന്റുമായ കെ ഉണ്ണികൃഷ്ണനാണ് ഈ കഥകൾക്ക് അവതാരിക എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഞാനും സാഹിതിയോടൊപ്പമുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ അക്ഷരീയത്തിലും.

...

ഞാനുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകമാണ് 
-സൗഹൃദത്തിന്റെ കൈയൊപ്പുകൾ. ഞാൻ എഡിറ്റ് ചെയ്ത പുസ്തകം.

കഥകളും കവിതകളും നിറഞ്ഞ ഒരു പുസ്തകം. 2011 ലാണ്‌ അത് പബ്ലിഷ് ചെയ്തത്. ഞാനും, ജയനും, സുബൈദാർ രാജനും, ജെബിനും, സത്യൻ കുറ്റുമുക്കുമടക്കം പതിനാല്  പേര് ചേർന്ന് ഒരുക്കിയ പുസ്തകമായിരുന്നു അത്. കൊടുങ്ങല്ലൂരിലെ വേണുഗോപാൽ മാഷ് അവതാരിക എഴുതി. സാഹിത്യ അക്കാദമിയിൽ ഇന്നത്തെ എം ടി ഹാളിൽ തന്നെയായിരുന്നു അതിന്റെ പ്രകാശനം. സിസ്റ്റർ ജെസ്മി, ഐ ഷണ്മുഖദാസ്, എൻ രാജൻ, വേണു മാഷ്... ഇവരെല്ലാം ഉണ്ടായിരുന്നു. ഈ പുസ്തകം ടൈപ്പ് ചെയ്തതും എഡിറ്റ് ചെയ്തതും പ്രകാശനവും എല്ലാം നല്ലൊരു ഓർമ്മയാണ്. 

...

Wednesday, 13 May 2026

ചർച്ച

ചർച്ച
..

രാവിലെ
-എല്ലാവരും ചായ കുടിച്ചോ?

-ഉവ്വ്‌

-ഒകെ... സന്തോഷം

ഉച്ചയ്ക്ക്

-എല്ലാവരും ഊണ് കഴിച്ചോ?

-ഉവ്വ്‌

-സന്തോഷം.. 
ശാപ്പാട് എല്ലാം നന്നായില്ലേ?

-ഓ.. ബഹുകേമം

വൈകുന്നേരം

-എല്ലാവരും ഡിന്നർ കഴിച്ചോ?

-ഉവ്വ്

-സോമരസം കുറവൊന്നും വന്നില്ലല്ലൊ?

-ഇല്ല

-അപ്പോൾ ഇന്ന് ഇനി എന്താ നിങ്ങളുടെ തീരുമാനം? 

-എന്തു തീരുമാനം?

-നിങ്ങൾ ഒരു ഒത്തുതീർപ്പിൽ എത്തുകയാണെങ്കിൽ ഞാൻ അത് പ്രഖ്യാപിക്കാം.

അപ്പോൾ ഒരാൾ പറഞ്ഞു
-എന്റെ പേര് പ്രഖ്യാപിക്കൂ...

ഉടനെ മറ്റൊരാൾ പറഞ്ഞു.
-അത് പറ്റത്തില്ല
എന്റെ പേര് പ്രഖ്യാപിക്കണം

അത് കേട്ട് വേറൊരാൾ പറഞ്ഞു.
-ഞാനുള്ളപ്പോൾ എന്റെ പേര് പ്രഖ്യാപിക്കണം. ഞാനാണ് സീനിയർ!

അപ്പോൾ ഒന്നാമൻ പറഞ്ഞു.
-സീനിയോറിറ്റി അല്ല പ്രധാനം. ജനപ്രീതി യാണ്.

അപ്പോൾ രണ്ടാമൻ പറഞ്ഞു.
-ജനപ്രീതിയല്ല പ്രധാനം. തന്ത്രങ്ങളാണ്.

അങ്ങനെ മൂന്ന് പേരും പരസ്പരം തർക്കത്തിൽ ഏർപ്പെട്ടു. ഇതെല്ലാം കേട്ട് മടുത്തു ദല്ലാളൻ അലറി പറഞ്ഞു.
-ഈ ചർച്ച നിർത്തിൻ. ഞാനിപ്പോൾ ഒരു പേര് പ്രഖ്യാപിക്കും. അത് നിങ്ങൾ അനുസരിക്കണം. അനുസരിച്ചേ പറ്റൂ!

ഇത്രയും ഉച്ചത്തിൽ ദല്ലാളൻ സംസാരിക്കുന്നത് ആദ്യമായി കേൾക്കുകയായിരുന്നു അവർ.

അവരങ്ങനെ അമ്പരന്നു നിൽക്കേ ദല്ലാളൻ പേര് പ്രഖ്യാപിക്കാൻ വായ് തുറന്നു. തന്റെ പേരാവില്ല പ്രഖ്യാപിക്കാൻ പോകുന്നത് എന്നു കരുതി മൂന്നുപേരും ഒന്നിച്ച് ദല്ലാളന്റെ വായ പൊത്തി! പിന്നെ തുറന്ന വായ അടക്കാൻ പോലും കഴിയാതെ അവർക്കിടയിൽ ദല്ലാളൻ കണ്ണും തുറിച്ചു നിന്നു.

അങ്ങനെ ഇന്നത്തെ ചർച്ചയും തൽക്കാലം അവസാനിച്ചു. ഇനി ചർച്ച നാളെ തുടരും. 
കണ്ടു നിന്നവർ പ്രഖ്യാപിച്ചു.

😄😄

(പത്തു ദിവസമായി കോണ്ഗ്രസ് മുഖ്യമന്ത്രി ആരെ ആക്കണം എന്ന ചർച്ച തുടങ്ങിയിട്ട്. രമേശ് ചെന്നിത്തല, വി ഡി സധീശൻ, കെ സി വേണുഗോപാൽ) ഇവരാണ് മത്സരത്തിൽ.

Saturday, 9 May 2026

മുപ്പതാം വിവാഹവാർഷികം

1996 മെയ് 4 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഇന്നേയ്ക്ക് 30 വർഷം.

ബിജി ജീവിതത്തോട്‌ വിട പറഞ്ഞിട്ട് നാലു വർഷം കഴിഞ്ഞു. 2022 ഏപ്രിൽ 11 ന് ആയിരുന്നു. 

ഇരുപത്തഞ്ചു വർഷം ഭംഗിയായി കഴിഞ്ഞു. ഇരുപഞ്ചാം വാർഷികം കൊറോണ കാലത്ത് ആയതിനാൽ വളരെ ചെറിയ രീതിയിൽ ആഘോഷിച്ചു എന്നു പറയാം. വീട്ടിൽ ഞാനും രണ്ടാമത്തെ മോള് ദൃശ്യയും ബിജിയും മാത്രം.  ഭൗതികമായി ബിജി ഇല്ലെങ്കിലും ബിജിയുടെ സാന്നിധ്യം ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ശക്തമായി നിൽക്കുന്നു.

വയസ്സായി വരുന്ന അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ബിജി വന്നതോടെ വീടിന്റെ എല്ലാ കാര്യങ്ങളും ബിജിയുടെ കൈകളിലായി എന്നു പറയാം. പിന്നീട് ആദ്യം അച്ഛനും പിന്നെ അമ്മയും പോയി. അപ്പോഴേക്കും ഞങ്ങൾക്ക്  രണ്ടു മക്കളും ആയി.  എന്റെ ചേട്ടനും ചേച്ചിയും മക്കളും ഇടക്കിടെ അയ്യന്തോളിൽ നിന്നും വീട്ടിലേക്ക് വരും. ഞങ്ങൾ അങ്ങോട്ട് പോകും. ബിജിയുടെ വീട്ടിൽ അമ്മയും വല്യമ്മയും മാത്രം.  ഒരു ആങ്ങളയുള്ളത് ഗൾഫിലും. അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിച്ചു പോന്നു.

ഇപ്പോൾ മക്കൾ വലുതായി. മൂത്തവൾ വിവാഹിതയായി. ഒരു കുഞ്ഞുമായി. രണ്ടാമത്തെ മോള് ബി ടെക് സ്റ്റുഡന്റ്. ബിജി പോയതിനു ശേഷമാണ് വിയോഗത്തിന്റെ വ്യാപ്തി ഞാനും മനസ്സിലാക്കുന്നത്. ബിജി മരിച്ചു കിടക്കുമ്പോൾ കാണാൻ വന്നവരിൽ ഒരാൾ എന്നോട് പറഞ്ഞു, ഇനി നിയ്യാണ് ട്ടോ... മക്കളുടെ അച്ഛനും അമ്മയും. ആ പറഞ്ഞതിന്റെ പൊരുൾ പിന്നീട് അനുഭവങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു.  അതുവരെ അടുക്കളയിൽ കാര്യമായി ഒന്നും ചെയ്യേണ്ടി വരാറില്ലാത്ത ഞങ്ങളുടെ അവസ്ഥ തന്നെയായിരുന്നു പ്രധാന പ്രശ്നം. ബിജിയുടെ വിയോഗത്തിൽ വിഷമങ്ങൾ പങ്കുവെച്ചുകൊണ്ട് ബിജിയുടെ അമ്മയും കുറച്ചു കാലം ഞങ്ങളുടെ കൂടെ കഴിഞ്ഞു. പിന്നീട് അമ്മയ്ക്കും വയ്യാതെ ആയി. അങ്ങനെ അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ ഞാനും മോളും ഏതാണ്ട് പഠിച്ചു എന്നു പറയാം. ഇതൊക്കെ വെറുതെ ഒന്ന് ഓർത്തുപോയി. അതുകൊണ്ട് എഴുതിയതാണ്. സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ. സത്യത്തിൽ, ജീവിതത്തിന്റെ വ്യർത്ഥത അല്ലെങ്കിൽ ശൂന്യത അതെല്ലാം അനുഭവിക്കുകയാണ്. എന്നിട്ടും അങ്ങനെ മുന്നോട്ടു പോകുന്നു. നമ്മുടെ കൂടെ കുട്ടികളും ഉണ്ടല്ലോ. അവർക്ക് നമ്മൾ അല്ലേ ഉള്ളൂ. ഇത്തരം ചിന്തകളാണ് നമ്മളേയും മുന്നോട്ടു നയിക്കുന്നത്.

...

1997 ജനുവരി ഒന്നിനാണ്  ഞങ്ങളുടെ കട ബിജി തിരികൊളുത്തി ഉദ്ഘാടനം ചെയ്തത്. അത് അന്ന് ഒരു സ്ക്രീൻ പ്രിന്റിംഗ് സ്ഥാപനമായിട്ടാണ് തുടങ്ങിയത്. എന്റെ സുഹൃത്ത് ഉണ്ണി അതിന്റെ ചുമതലകൾ ഏറ്റെടുത്തു. രണ്ടു സ്റ്റാഫും ഉണ്ണിയും. ഉദ്ഘാടനം വളരെ ചെറിയ രീതിയിലായിരുന്നു. ഷട്ടർ തുറന്ന് അകത്തു കടക്കാം. വേറെ ഡക്കറേഷൻ ഒന്നും ചെയ്തിരുന്നില്ല. ഉദ്ഘാടനദിവസം ഞങ്ങളെ കൂടാതെ ഉണ്ണിയും സ്റ്റാഫും, ചേട്ടനും, ചേട്ടന്റെ ഒരു സുഹൃത്തും, പിന്നെ ബിൽഡിംഗ് ഓണറും മാത്രം.

എനിക്കന്ന് മാല ലൈറ്റ് വാടകയ്ക്ക് കൊടുക്കുന്ന കട തൃശൂർ മുൻസിപ്പൽ സ്റ്റാൻഡിൽ ജയാ ബേക്കറിയുടെ മുകൾഭാഗത്തുള്ള ഒരു മുറിയിൽ പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്നു. പാർട്ണർ ഷിപ്പ് തുടക്കം നല്ല രീതിയിൽ ആയിരുന്നെങ്കിലും പിന്നീട് അസ്വസ്ഥതകൾ നിറഞ്ഞതായി. സ്ഥാപനം നല്ല നിലയിൽ വന്നപ്പോൾ പാർട്ണർക്ക് അത് സ്വന്തമാക്കണം. അതുകൊണ്ട് എന്നാണ് അവിടെ അവസാനിപ്പിക്കേണ്ടി വരിക എന്നറിയില്ല. രണ്ടു വർഷത്തോളമായി ഇങ്ങനെ ഉരസൽ തുടങ്ങിയിട്ട്. അങ്ങനെയാണ് വിവാഹശേഷം ഞാനും ബിജിയും കൂടി പുതിയ മുറി കണ്ടെത്തിയത്. റൂം വാടക ആയിരം രൂപ. ആ പണം അതികച്ചെലവ് ആണ്. അത് കണ്ടെത്താൻ വേണ്ടിയാണ് സ്ക്രീൻ പ്രിന്റിംഗ് തുടങ്ങിയത്. നിർഭാഗ്യവശാൽ വാടക എന്റെ കയ്യിൽ നിന്നും പോവുക മാത്രമല്ല എനിക്ക് പ്രിന്റിങ്ങിന്റെ കാര്യങ്ങളിലേക്ക് പൈസ ചെലവും വന്നു തുടങ്ങി. അങ്ങനെ വന്നപ്പോൾ ഞാനും വർക്ക് പിടിക്കാൻ ഫീൽഡിൽ ഇറങ്ങിത്തുടങ്ങി. അതിനിടയിൽ,  കാര്യങ്ങൾ പരിതാപകരം ആയതുകൊണ്ട് സ്റ്റാഫിൽ ഒരാൾ മറ്റൊരു സ്ഥലത്തേക്ക് ജോലി മാറി പോയി.

അഞ്ചാറു മാസം അങ്ങനെ കഴിഞ്ഞു.
എന്നാൽ പുരോഗതി ഒന്നും കാണുന്നുമില്ല. ഞാൻ കഴിയാവുന്ന സഹായം ചെയ്തു തുടങ്ങി. ഞാനും ഫീൽഡിൽ ഇറങ്ങി വർക്ക് പിടിക്കാൻ തുടങ്ങി. അപ്പോൾ വർക്ക് കുറേശ്ശേ കൂടി വന്നു. ശരിക്കും ജോലി ചെയ്താൽ ലാഭത്തിൽ എത്തിക്കാം എന്ന്‌ എനിക്ക് മനസ്സിലായി.  രണ്ടു സ്ഥലത്തും കുറെ സമയം ഞാൻ ജോലി ചെയ്തു. 

ആ സമയത്തു ഉണ്ണി പറഞ്ഞു : പൗർണ്ണമിയിൽ ഞാൻ മറ്റൊരാളെ പ്രിന്റ് വർക്കിന്‌ ശരിയാക്കിത്തരാം. ഞാൻ വിടുകയാണ്. ഞാൻ എല്ലാം സ്വന്തമായി ചെയ്യാൻ പോവുകയാണ്. അങ്ങനെ ഉണ്ണിയും സ്റ്റാഫും വിടപറഞ്ഞു. അവർ മറ്റൊരു സ്ഥലത്ത് സ്ഥാപനം തുടങ്ങി.

എനിക്കാണെങ്കിൽ പ്രിന്റിംഗ് കാണുന്നതല്ലാതെ ഒന്നും അറിയില്ല. അവർ പോയപ്പോൾ ബിജി കടയിൽ വന്നു തുടങ്ങി. ഞാൻ എന്റെ പാർട്ണർ ഷിപ്പ് ഒരു ചെറിയ ഉരസലോടെ അവസാനിപ്പിച്ചു. ഞാൻ അവിടുന്നു പോരുമ്പോൾ അവിടെ ഉണ്ടായിരുന്ന സ്റ്റോക്കിന്റെ പകുതി വിഹിതമാണ് എനിക്ക് ലഭിച്ചത്‌.   മാലകൾ ഏതാണ്ട് എഴുന്നൂറിൽ താഴെ വരും. പിന്നെ പലരും തരാനുള്ള പൈസ കിട്ടുമ്പോൾ എനിക്കും വേണം എന്നൊന്നും പറഞ്ഞു ഞാൻ ആ വഴിക്ക് പോയതുമില്ല. ഏതാണ്ട് തൊണ്ണൂരായിരം രൂപയോളം അക്കാലത്ത് ആ കടയിലേക്ക് കിട്ടാൻ ഉണ്ടായിരുന്നു.  അതിന്റെ പകുതി നാൽപ്പത്തയ്യായിരം എനിക്ക് അവകാശപ്പെട്ടതാണ്. അത്രയും രൂപയുടെ ആഭരണങ്ങളാണ് അന്ന് ഞങ്ങൾ വിറ്റത്. 
ആഭരണങ്ങൾ വിറ്റതിൽ ബിജി പ്രത്യേക വിഷമം ഒന്നും പ്രകടിപ്പിച്ചില്ല. ബിജിയുടെ വീട്ടുകാർ അമ്മയും വല്യമ്മയും ഒന്നും പറഞ്ഞില്ലെങ്കിലും വല്ലാത്ത വിഷമം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു നാലു മാസം ആകുമ്പോഴേക്കും ഗോൾഡ്‌ വിൽക്കുന്നു എന്നു കേൾക്കുമ്പോൾ അത് മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടാക്കുമല്ലോ. അവരെ പറഞ്ഞിട്ടു കാര്യമില്ല. ബിജിയുടെ കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചു. പിന്നീട് ബിജിയേയും ആങ്ങളയെയും വളർത്തി. വല്യമ്മയും ഇവർക്കൊപ്പം ഒപ്പം ഉണ്ടായിരുന്നു.  ആങ്ങള ബിജു വലുതായപ്പോൾ ഗൾഫിൽ പോയി. ഞങ്ങളുടെ കല്യാണത്തിന് ഉണ്ടായിരുന്നില്ല. വല്യമ്മയും അമ്മയും കൂടിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. 

എന്റെ വല്യമ്മയുടെ മകൾ ഷീല പറഞ്ഞത് പ്രകാരം ഞാൻ ബിജിയെ പെണ്ണ് കാണാൻ പോവുകയും തികച്ചും സ്വാഭാവികമായ രീതിയിൽ അമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നതും. 

അങ്ങനെ വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോഴേക്കും മകളുടെ ആഭരണങ്ങൾ വിൽക്കേണ്ടി വരിക എന്നത് കേൾക്കാൻ ആർക്കും ഇഷ്ടപ്പെടില്ല. എന്നാലും, അവരും എന്നോട് ഒരു പരിഭവവും പറഞ്ഞില്ല. 

പുതിയ കട പൗർണ്ണമി. ഇനി ഇവിടെത്തന്നെ ശരണം. പൗർണ്ണമിക്കു വേണ്ടി ബിജിയുടെ കുറച്ചു ഗോൾഡ്‌ വിൽക്കേണ്ടി വന്നു. പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസയും മുഴുവനും ഇറക്കി. കൂടാതെ ലോണും കുറി വിളിച്ചും കടയിൽ പണം ഇറക്കി. മാല ലൈറ്റിന്റെ എണ്ണം ഏതാണ്ട് രണ്ടായിരത്തിനു താഴെ എത്തിച്ചു.

ഈ പണികളിൽ എല്ലാം ഞാനും ബിജിയും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് എന്റെ വീട്ടിൽ വയസ്സായി വരുന്ന അച്ഛനും അമ്മയും ഉണ്ട്.  പട്ടാളത്തിൽ ആയിരുന്ന അച്ഛന് ചെറിയൊരു പെൻഷൻ ഉണ്ട്. അതിനാൽ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും.

ഞാനും ബിജിയും ഒന്നിച്ചു രാവിലെ എട്ടരയോടെ ഇറങ്ങും. ബിജി നേരത്തെ എണീറ്റ് ചോറും കറിയും വെക്കും. പിന്നെ എന്തെങ്കിലും പലഹാരവും ഉണ്ടാക്കും. ഇഡ്ഡലിയോ ദോശയോ പുട്ടോ... അങ്ങനെ എന്തെങ്കിലും. അതും കഴിച്ച് ഉച്ചക്കുള്ള ചോറും കറികളും രണ്ടു പേർക്കും രണ്ടു പാത്രങ്ങളിലാക്കി ഒരു സഞ്ചിയിലാക്കി അതും പിടിച്ചാണ് നടത്തം. സഞ്ചി ഞാൻ തന്നെയാണ് പിടിക്കാറ്‌. രാവിലത്തെ തിരക്കുളള ബസ്സിൽ മിക്കവാറും പടിയിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യേണ്ടി വരിക. അപ്പോൾ സീറ്റിൽ ഇരിക്കുന്ന ആരെയെങ്കിലും സഞ്ചി ഏൽപ്പിക്കും. ടൗണിൽ എത്തുമ്പോൾ അത് തിരിച്ചു തരും. ബസ്സ്‌ ഇറങ്ങിയാൽ പിന്നെ അര കിലോമീറ്റർ നടന്ന് കടയിൽ എത്തും. സാവധാനം നടന്ന് അങ്ങനെ കടയിൽ വരും. കടയിൽ എല്ലാ ദിവസവും ബിജിയ്ക്ക് വരേണ്ടി വരാറില്ല. തിരക്കുളള ദിവസങ്ങളിൽ മാത്രം ഞാൻ വിളിക്കും. അപ്പോൾ വരും. ചിലപ്പോൾ സ്ക്രീൻ പ്രിന്റിംഗ് പണികളിൽ സഹായിക്കും. അല്ലെങ്കിൽ മാല ലൈറ്റ് ഉണ്ടാക്കാൻ സഹായിക്കും.

ഉണ്ണി പോകുമ്പോൾ നല്ലൊരു പയ്യനെ എനിക്ക് ജോലിക്ക് ആക്കി തന്നു.  പയ്യൻ ഒരു ആർട്ടിസ്റ്റ് കൂടി ആയിരുന്നു. പ്രിന്റിംഗ് എല്ലാം നന്നായി ചെയ്യും.    പക്ഷേ ഇവിടെ ഒരു ഗുലുമാൽ സംഭവിച്ചു. എന്തെന്ന് വെച്ചാൽ, എനിക്ക് പ്രിന്റിംഗിന്റെ ഒരു കാര്യവും അറിയില്ല എന്ന് മനസിലായപ്പോൾ  പുള്ളിയ്ക്ക് തലക്കനം കൂടി. പുള്ളി വർക്കിന്‌ സമയത്ത് വരില്ല. ഒമ്പതരയ്ക്ക് വരേണ്ടയാൾ പത്ത്‌, പത്തര, പതിനൊന്ന്.... അങ്ങനെയൊക്കെയായി. അങ്ങനെ കുറച്ചു കാലം ഓടി. ആ പുള്ളി പോയി. മറ്റൊരാൾ വന്നു. അങ്ങനെ കട മുന്നോട്ടു പോയി. കാലങ്ങൾ കഴിഞ്ഞപ്പോൾ, ബിജിയുടെ വിറ്റ സ്വർണ്ണത്തിനു പകരം ഒരു സ്ഥലം വാങ്ങാൻ കഴിഞ്ഞു. 

ഇതിനിടയിൽ രണ്ടു മക്കൾ ഉണ്ടായി. തേജസ്വനിയും ദൃശ്യയും.  എന്റെ അച്ഛനും അമ്മയും വിടവാങ്ങി. വർഷങ്ങൾക്ക് ശേഷം 2022 ഏപ്രിൽ 11 നു ബിജിയും പോയി.  ബിജി ഉള്ളപ്പോൾ തന്നെ കോവിഡ് കാലത്ത് തേജുവിന്റെ വിവാഹം ശരത്തുമായി കഴിഞ്ഞിരുന്നു.

കുറെ പണം ഉണ്ടാക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ബാധ്യതകൾ ഒന്നും ഇല്ലാതെ ജീവിച്ചുപോകണം എന്നേ ഉണ്ടായിരുന്നുള്ളു. അത് ഇതുവരെ സാധിച്ചു. ബിജിയുടെ വിയോഗത്തിനു ശേഷം കടയെല്ലാം പേരിന് കൊണ്ടുനടക്കുന്നു എന്നുമാത്രം.

ഉണ്ടായിരുന്നകാലം ബിജിയോടൊപ്പം സന്തോഷത്തോടെയും സമാധാനമായും കഴിയാൻ പറ്റി എന്നതാണ് ഈ ദിനം എന്നെ ഓർമ്മിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.
...


Thursday, 9 April 2026

വോട്ട് ചോരി Vote chori

വോട്ട് ചോരി


കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭരണഭീകരത എത്രത്തോളം ഉണ്ടെന്ന് സാധാരണ ആളുകൾക്ക്‌ മനസ്സിലാകാത്തത്.

ഉദാഹരണമായി പറയുകയാണെങ്കിൽ, കേരളത്തിൽ ബീഫ് കഴിക്കാം.
ഓരോ മതവിശ്വാസം പുലർത്തുന്നവർക്കും, വിശ്വാസം ഇല്ലാത്ത സ്വതന്ത്രചിന്തകർക്കും ഇവിടെ സ്വസ്ഥമായി ജീവിക്കാം.

ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള ഒരു അവബോധം സാമാന്യം എല്ലാവർക്കും ഉണ്ട്.  അതുകൊണ്ട് ആളുകൾ പരസ്പരം ബഹുമാനിക്കുന്നു.

ഇയ്യിടെയാണല്ലോ, ഇലക്ഷൻ കമ്മീഷൻ   S I R  കൊണ്ടുവന്നത്. അതുപ്രകാരം കേരളത്തിൽ 9 ലക്ഷത്തോളം പേർക്കാണ് എന്നും അങ്ങനെയല്ല 24 ലക്ഷം പേർക്കാണ് വോട്ട് നഷ്ടപ്പെട്ട തെന്നും കേൾക്കുന്നു. 

ബംഗാളിൽ ഇത് 91 ലക്ഷവും, യു പിയിൽ 3 കോടിയിൽ അതികം വരുമെന്നും പറയുന്നു.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വന്നില്ലെങ്കിൽ പിന്നെയും പോയി പേര് ചേർക്കാൻ അവസരം ഉണ്ടെങ്കിലും അതൊന്നും സാധാരണയായി ആളുകൾ അത്ര ശ്രദ്ധിച്ചെന്നു വരില്ല. സ്വന്തം ജീവിതപ്രശ്നങ്ങളിൽ അവരങ്ങനെ മുന്നോട്ടു പോകും. അങ്ങനെയാണ് എന്റെ വീടിന്റെ തൊട്ടുള്ള അയൽവീട്ടിലെ നാലു പേർക്ക് വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ടത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇവർക്ക് വോട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വോട്ടില്ല.

ഞാൻ വോട്ട് ചെയ്തു വന്നപ്പോൾ ആ വീട്ടിലെ ഒരാൾ മുറ്റത്ത് നിൽക്കുന്നത് കണ്ടു. ഞാൻ വോട്ട് ചെയ്തു വന്നു എന്നും നിങ്ങൾ പോകുന്നില്ലേ എന്നും ചോദിച്ചു.

അപ്പോഴാണ് വീട്ടിലെ നാല് പേർക്ക് വോട്ട് ഇല്ലെന്നും കഴിഞ്ഞ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിന് ചെയ്തതാണെന്നും പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നില്ല എന്നും പറഞ്ഞു. 

അപ്പോൾ ഞാൻ അയാളോട് കുറച്ചു തമാശയായും കുറച്ചു  സീരിയസ് ആയും പറഞ്ഞു.

'നിങ്ങൾ സ്ഥിരമായി വോട്ട്  ചെയ്തില്ലെങ്കിൽ ലിസ്റ്റിൽ നിന്നും പുറത്താകും. പിന്നെ ആകെ പ്രശ്നമാണ്!

-എന്തു പ്രശ്നം? 

-സ്ഥിരമായി വോട്ട് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പൗരത്വം പോലും ഇല്ലാതാകും!!

-എന്താ പാക്കിസ്ഥാനിലേക്ക് വിടുമോ? അവരത് സ്ഥിരം പറയുന്നതല്ലേ?

-പറയാൻ പറ്റില്ല 
എന്നു ചിരിച്ചുകൊണ്ട് ഞാനും മറുപടി നൽകി.

എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യമാണ് ഇലക്ഷൻ കമ്മീഷന്റെ ഈ നടപടി. 

എന്തിനാണ് ഇത്രയും ആളുകളെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് വെട്ടികളയുന്നത്?

എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ വെട്ടി നിരത്തുന്നത്?
അത് ആർക്ക് വേണ്ടിയാണ്?
എന്താണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം?

ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇപ്പോൾ എന്തുകൊണ്ട്?

ഇങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും മനസ്സിൽ വരുന്നു.
..

രാജൻ പെരുമ്പുള്ളി

Sunday, 22 March 2026

കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂരിൽ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നത് കാണാൻ ഞങ്ങളും പോയിരുന്നു. എന്റെ കൂടെയുള്ള രണ്ടു സുഹൃത്തുക്കളും വലിയ ഭക്തരാണ്.  അതുകൊണ്ട് ഈ കൊടും തിരക്കിനിടയിലും നടയിൽ തൊഴാൻ അവർക്ക് കഴിഞ്ഞു. ആ തിരക്കിൽ നിന്നു കൊടുത്താൽ മതി. നമ്മളും അതിന്റെ ഒഴുക്കിൽ എവിടെയെങ്കിലും എത്തിപ്പെടും. 

ഭക്തി ലഹരിയിൽ മുങ്ങിയ ആയിരങ്ങൾക്കിടയിൽ ഇതെല്ലാം കാണാനും ഫോട്ടോ എടുക്കാനും ധാരാളം ആളുകൾ വരുന്നുണ്ട്. 

ഹിസ്റ്റീരിയ ബാധിച്ചപോലെ ആണുങ്ങളും പെണ്ണുങ്ങളും പാട്ടുകൾ പാടി ഉറഞ്ഞു തുള്ളുന്നു. കൊടുവാള്കൊണ്ട് സ്വന്തം നെറ്റിത്തടം വെട്ടി ചോര വീഴ്ത്തുന്നു. മഞ്ഞളിൽ മുങ്ങി, ചോരയിൽ മുങ്ങി ആർത്തട്ടഹസിച്ചുകൊണ്ടുള്ള അമ്പലം ചുറ്റൽ. ചിലമ്പിന്റെയും അസുരവാദ്യങ്ങളുടെയും കാതടപ്പിക്കുന്ന ഒച്ചയിലും ബഹളത്തിലും മുങ്ങിയ നിമിഷങ്ങൾ..

എന്തിന് പറയുന്നു...
ആ ഉറഞ്ഞുതുള്ളുന്നവർക്കിടയിൽ അവരുടെ മതിമറന്ന അട്ടഹാസങ്ങൾക്കൊപ്പം ഞാനും തുള്ളി... ഓളിയിട്ടു... ഒപ്പം ചേർന്നു ഓടി...!
ഹിസ്റ്റീരിയ ബാധിച്ചവർക്കിടയിൽ വേറിട്ട് നിൽക്കാൻ എളുപ്പമല്ലല്ലോ...!
😊😊😊

ഇങ്ങനെ ഉറഞ്ഞുതുള്ളുന്നതിന്റെ മനശാസ്ത്രo എന്താണ്?
ഇതാണ് ചോദ്യം.

ഒരു ഫുട്‌ബോൾ ഗ്രൗണ്ടിൽ കളി കാണുമ്പോൾ പന്ത് ഗോൾ മുഖത്ത് എത്തുമ്പോൾ കാണികളും ആവശഭരിതരാകും... 
അവിടെ വെച്ച് പന്ത് ഗോളായി മാറുമ്പോൾ കാണികൾ 
'ഗോൾ' .... എന്നു ആർത്തു വിളിക്കും. വീട്ടിൽ ഇരുന്നു കളി ടി വി യിൽ കാണുന്നവർ പോലും ചാടി തുള്ളും. അതൊരു ഉന്മാദാവസ്ഥ തന്നെയാണ്.  

അത്തരമൊരു അവസ്ഥ കൊടുങ്ങല്ലൂർ ഭരണിയിലും സംഭവിക്കുന്നു. ഭക്തി ലഹരിയും കുറച്ചു സോമരസവും ആ ആർപ്പുവിളികളും എല്ലാം കൂടി ആകുമ്പോൾ ഭക്തർ പൊരിക്കും... 
😊😊

ഇതിൽ മറ്റ് മനശാസ്ത്രമൊന്നും വേറെ ഞാൻ കാണുന്നില്ല.

..
രാജൻ പെരുമ്പുള്ളി

Tuesday, 10 March 2026

കൽപ്പറ്റ township

കൽപ്പറ്റ
Town ship
..

മുണ്ടക്കൈ ചൂരൽമല നിവാസികൾ കൽപ്പറ്റ യിലെ പുതിയ ടൗൺ ഷിപ്പിൽ താമസിക്കാൻ വരുന്നവർ ഒരുപാട് നഷ്ടങ്ങൾ സഹിച്ചവരാണ്. ആ നഷ്ടം നികത്താൻ സർക്കാരിനോ മാറ്റ് മലയാളിക്കോ കഴിയില്ല. എങ്കിലും പരമാവധി ഭംഗിയായി ഏറ്റവും സമുചിതമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പുതിയ ടൗൺഷിപ്പ്. അവിടെ താമസിക്കാൻ വരുന്ന നിങ്ങൾ പല ജാതിമതത്തിൽ പെട്ടവരും പല ദൈവങ്ങളിൽ വിശ്വസിക്കുന്നവരും ഉണ്ടായിരിക്കും. ഈ അവസരത്തിൽ എനിക്ക് പറയുവാനുള്ളത് ഇത്രമാത്രം. നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെയും മതങ്ങളെയും ജാതിയേയും ഉപേക്ഷിച്ച് നല്ല മനുഷ്യരായിട്ടു വേണം അവിടേക്ക് കാല് കുത്താൻ. കാരണം ദുരന്തങ്ങളിൽ നിങ്ങളെ സഹായിക്കാൻ ഒരു ജാതിയും മതവും ദൈവവും ഉണ്ടായിരുന്നില്ല. നിങ്ങളെ രക്ഷിച്ചതും സഹായിച്ചതും നല്ലവരായ മനുഷ്യരായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വീടുകളിൽ ഒരു ദൈവത്തിന്റെയും ഫോട്ടോ വെച്ചു പൂജിക്കേണ്ടതില്ല. ദൈവത്തിന്റെ സഹായംകൊണ്ട് നിങ്ങൾക്ക് ഈ വീടും സ്ഥലവും കിട്ടി എന്ന് മതനേതാക്കൾ നിങ്ങളോട് പറയും. എന്നാൽ അങ്ങനെയല്ല മനുഷ്യസഹായം കൊണ്ടാണ് ഈ വീടും സ്ഥലവും ഞങ്ങൾക്ക് ലഭിച്ചത് എന്ന് നിങ്ങൾ അവരോട് പറയണം. അങ്ങനെ പുതിയ മനുഷ്യരായി നിങ്ങൾ സ്നേഹത്തോടെ പരസ്പരം ബഹുമാനത്തോടെ, സാഹോദര്യത്തോടെ അവിടെ മാന്യമായി ജീവിതം തുടങ്ങണം.  അവിടെ പുതിയ സ്‌കൂളും, വായനശാലയും, ഗ്രൗണ്ടും, പൂന്തോട്ടവും, നീന്തൽകുളവും, ആശുപത്രിയും, ജിമ്മും എല്ലാം വരുന്നു എന്നാണ് അറിയുന്നത്.  ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ആരോഗ്യവും നല്ലൊരു മനസ്സുമായി ജീവിതത്തെ മുന്നോട്ട് നയിക്കുക എന്നാണ് എളിയവനായ എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.

ഇവിടെ സർക്കാരിനോട് എനിക്ക് പറയുവാനുള്ളത് ഒരു പൊതുശ്മശാനം കൂടി ഉണ്ടാക്കണം എന്നാണ്. ജാതിമത രഹിതമായി ആര് മരിച്ചാലും ദഹിപ്പിക്കാനുള്ള വൈദ്യുതി ഉപയോഗിച്ചോ ഗ്യാസ് ഉപയോഗിച്ചോ ഉള്ള ഒരു ശ്മശാനം.

അവിടെയൊരു ജാതിമത രഹിത സമൂഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... 
🌱🌱

സ്നേഹത്തോടെ..... 
രാജൻ പെരുമ്പുള്ളി
.

Tuesday, 3 March 2026

വേനൽ മഴ

വേനൽ മഴ ‍

തുറന്നു കിടന്ന ജനലിലൂടെ 
മന്ദമാരുതന്‍ ഒഴുകിയെത്തി 
സുഖനിദ്രയെ ഭംഗപ്പെടുത്തി 

അതിരാവിലെ ചാറ്റല്‍ മഴയും
കിളിക്കൂട്ടങ്ങളുടെ 
കൊച്ചു കൂചനങ്ങളും.

മഴയെ,
സ്വപ്നം കാണുകയാണോ 
എന്നു ശങ്കിച്ചത് വെറുതെ.
മഴ പെയ്യുകയാണ് 
നല്ലൊരു വേനല്‍ മഴ!

മഴയെ സ്നേഹിക്കുന്ന മനസ്സ് 
മഴയെ ഭയക്കുന്ന മനസ്സ് 
മഴയോടൊപ്പം മയങ്ങുന്ന മനസ്സ് 
മഴയിലങ്ങനെ ലയിച്ചുപോയി.
....

രാജൻ പെരുമ്പുള്ളി