Tuesday, 3 February 2026

തസ്ലിമയോടൊപ്പം

നമ്മൾ ജനങ്ങളെയും സമൂഹത്തെയും മതേതരവൽക്കരിക്കണം, ശാസ്ത്രീയ മനോഭാവം വളർത്താനും ലോകത്തെ മതഭ്രാന്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും മോചിപ്പിക്കാനും.

 ഒടുവിൽ, സത്യം സ്വേച്ഛാധിപത്യത്തെ അതിജീവിക്കും. നീതി അടിച്ചമർത്തലിന്മേൽ വിജയിക്കും, യുക്തി ഭയത്തെ കീഴടക്കും. 

ഞാൻ 31 വർഷമായി പ്രവാസത്തിൽ ജീവിക്കുന്നു. 31 വർഷം മുമ്പ് എന്നെ എൻ്റെ രാജ്യത്ത് നിന്ന് പുറത്താക്കി. എൻ്റെ കുറ്റം, മതഗ്രന്ഥങ്ങൾ കാലഹരണപ്പെട്ടതും ഇന്നത്തെ സാഹചര്യത്തിന് യോജിക്കാത്തതുമാണെന്നും പറഞ്ഞു. നിങ്ങൾക്കറിയാമല്ലോ, എനിക്ക് സ്വന്തമായി വീടില്ല. ഞാൻ ഒരു ബംഗാളി എഴുത്തുകാരിയാണ്, പക്ഷേ ബംഗാളിൽ എനിക്ക് ഒരിടമില്ല. ബംഗ്ലാദേശ് എന്നെ പുറത്താക്കി. എൻ്റെതല്ലാത്ത കുറ്റത്തിന് പശ്ചിമ ബംഗാൾ പോലും എന്നെ  പുറത്താക്കി. പക്ഷേ, 

എനിക്കൊരു വീടുണ്ട്. ​എൻ്റെ വീട് ഹൃദയമാണ്. ​ഓരോ യുക്തിവാദിയുടെയും ഹൃദയം.
​ഓരോ സ്വതന്ത്രചിന്തകൻ്റെയും ഹൃദയം. ​ഓരോ മതേതരവാദിയുടെയും ഹൃദയം.
​ഓരോ മാനവികതാവാദിയുടെയും ഹൃദയം. ​അവരുടെ ഐക്യദാർഢ്യം ആണ് എൻ്റെ അഭയം. അവരുടെ സ്നേഹം ആണ് എൻ്റെ രാജ്യം.
​ഞാൻ ഒന്നിനെയും ഓർത്ത് ഖേദിക്കുന്നില്ല. എൻ്റെ അവസാന ശ്വാസം വരെ ഞാൻ പിൻവാങ്ങില്ല. ഞാൻ മൗലികവാദത്തിനെതിരെ പോരാടും.
...

Copy paste

(ഇങ്ങനെ തസ്ലീമയുടെ പ്രസംഗം നീണ്ടു പോയിരുന്നു.)
..

19.10.25

തസ്ലീമ നസ്രിന് എന്റെ മൂന്ന് പുസ്തകങ്ങളാണ് കൊടുക്കാൻ കഴിഞ്ഞത്.

പുലരിയിലെ മഞ്ഞുതുള്ളികൾ
എന്ന എന്റെ ഈ കവിതാസമാഹാരം ഞാൻ സമർപ്പിചിട്ടുള്ളത് തസ്ലീമ നസ്രിനാണ്.

മനസ്സിന് തീ പിടിച്ച കാലം
എന്റെ ഭാര്യ ബിജി വയ്യാതെ കിടന്നതിന്റെ വിടവാങ്ങലിന്റേയും ഓർമ്മക്കുറിപ്പുകൾ.

ചോര വീഴുന്ന മണ്ണ്
Soil soaked in blood
തസ്ലീമ യുടെ ലജ്ജ-വീണ്ടും ലജ്ജിക്കുന്നു എന്നിവയെ ആസ്പദമാക്കി ഞാൻ എഴുതിയ പുസ്തകം.
ഇത് മുൻപ് ഞാൻ കൊടുത്തിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഒന്നുകൂടി കൊടുത്തെന്നു മാത്രം.

....

ഞാൻ രാവിലെ തന്നെ എഴുന്നേറ്റു എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുന്നതിനായി വീട്ടിൽ നിന്നും പുറപ്പെട്ടു. 

 ഗുരുവായൂരിൽ നിന്നും എറണാകുളം പോകുന്ന പാസഞ്ചർ ട്രെയിൻ 7 20 നാണ് തൃശൂരിൽ എത്തുക. അതിൽ കയറി നോർത്ത് സ്റ്റേഷനിൽ ഇറങ്ങി മെട്രോയിൽ കടവന്ത്രയിലേക്കും. അവിടുന്ന് അഞ്ചു മിനിറ്റ് നടക്കുമ്പോൾ ഇൻഡോർ സ്റ്റേഡിയം ആയി.

പ്രധാന ലക്ഷ്യം തസ്ലീമയ്ക്ക് എന്റെ പുസ്തകങ്ങൾ കൊടുക്കണം എന്നത് തന്നെ. എസ്സെൻസിന്റെ പല പ്രോഗ്രാമുകളിലും ഞാൻ മുൻപ് പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറെ പരിചയക്കാരും ഉണ്ട്. അവരെയൊക്കെ നേരിൽ കാണുകയും ചെയ്യാം.

..

വടക്കാഞ്ചേരിയിലെ സുധാകരൻ, ഒല്ലൂരിലെ അജിത് ..  ഇങ്ങനെ ചിലരോട് മാത്രമേ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞുള്ളു. രവി മാഷിനെ കണ്ടു എന്നു മാത്രം.  വലിയ ആൾക്കൂട്ടം ഉണ്ടയിരുന്ന ഒരു പ്രോഗ്രാം ആകുമ്പോൾ ആളുകൾക്ക് സംസാരിക്കാൻ അവസരം കിട്ടിയെന്നു വരില്ലല്ലോ. ഏതായാലും കുറെ പരിചയക്കാരെ കാണാൻ കഴിഞ്ഞു. ഞാൻ പോരുന്ന സമയത്താണ് റോഡിൽ വെച്ച് അരുൺ എഴുത്തച്ഛനെ കണ്ടത്.

...

വിവിധ പരിപാടികൾ അരങ്ങേറുമ്പോൾ അതിന്റെ അഭിമുഖമായി ഇൻഡോർ സ്റ്റേഡിയത്തിന്റെ അറ്റത്ത് ഡി സി ബുക്സിന്റെ പുസ്തകവിൽപ്പനയും നടക്കുന്നത് കണ്ടു. അവിടെ കുറെ ആളുകൾ പുസ്തകം വാങ്ങാൻ നിൽക്കുന്നുണ്ട്. തസ്ലീമയുടെ ഏതൊക്കെ പുസ്തകങ്ങളായിരിക്കും ഉണ്ടാവുക എന്നറിയില്ല. ഞാൻ വായിക്കാത്തത് വല്ലതും ഉണ്ടെങ്കിൽ വാങ്ങുകയും ചെയ്യാം എന്നു കരുതിയാണ് അങ്ങോട്ട് ചെന്നത്. നിർഭാഗ്യവശാൽ, തസ്ലീമയുടെ ഒരു പുസ്തകവും അവിടെ കണ്ടില്ല.  പിന്നെ എല്ലാം ഒന്ന് നോക്കി കണ്ടു അവിടെനിന്നും മടങ്ങി.

ലിറ്റ്മസ് ആയിരങ്ങൾ പങ്കെടുത്ത ഒരു പ്രോഗ്രാമായിരുന്നു.  അത് നല്ല നിലയിൽ മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് തോക്ക്‌ പ്രശ്നം ഉണ്ടായത്. അതിനെത്തുടർന്ന് ആളുകൾ എല്ലാം പുറത്തു പോകേണ്ടി വന്നു. പിന്നെ പോലീസ് ചെക്കിംഗ് കഴിഞ്ഞു എല്ലാവരും അകത്തു കയറി. സന്ധ്യയോട് ആയിരുന്നു തസ്ലീമ നസ്രിൻ വന്നത്. അവാർഡ് ദാനം കഴിഞ്ഞു അവരുടെ ഗംഭീരമായ പ്രസംഗവും കേട്ടു. അതിന്റെ കുറച്ചു ഭാഗങ്ങളാണ് ആദ്യം എഴുതിയത്.  തസ്ലീമയ്‌ക്ക് എന്റെ പുസ്തകം കൊടുക്കാൻ കഴിഞ്ഞല്ലോ. ആ തൃപ്തിയോടെയായിരുന്നു എന്റെ മടക്കം.

...

രാജൻ പെരുമ്പുള്ളി




Friday, 30 January 2026

അക്ഷരായനം

അക്ഷരായനം

അധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളായി കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിൽ പരം അംഗങ്ങളുള്ള  സാംസ്കാരിക സംഘടനയാണ് അക്ഷരായനം. അതിൽ എന്നെപ്പോലെ മറ്റു രംഗത്ത് പ്രവർത്തിക്കുന്നവരും ധാരാളം ഉണ്ട്. 

വിദ്യാർത്ഥികൾക്ക് അവർ ഇഷ്ടപ്പെടുന്ന എല്ലാ രംഗങ്ങളിലും പ്രോത്സാഹനം നൽകുന്നു. വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  ഏതു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വായനശാലകളിൽ നിന്നും നല്ല ലൈബ്രറിയന്മാരെ കണ്ടെത്തി അവർക്ക് അവാർഡുകൾ നൽകുന്നു.  

കുട്ടികൾക്ക് പഠിത്തം മാത്രമല്ലാതെ, കൃഷിയുടെ കാര്യത്തിൽ ആയാലും, ചിത്രകല ആയാലും, നൃത്തം ആയാലും പാട്ട് ആയാലും, സ്‌പോർട് ആയാലും എല്ലാത്തിനും അക്ഷരായനം ഒപ്പമുണ്ട്. അത് കുട്ടികൾളിൽ ആത്മവിശ്വാസം വളർത്തുകയും അഭിമാനത്തോടെ മുന്നോട്ടു പോകുവാൻ സഹായിക്കുകയും ചെയ്യുന്നു.

തൊഴിൽ തേടുന്ന യുവജനങ്ങൾക്ക് ഫ്രീ ആയി പി എസ് സി പരീക്ഷകൾക്കുള്ള കോച്ചിങ് നൽകുന്നു. ഇങ്ങനെ നിരവധി കാര്യങ്ങൾ ചെയ്തുകൊണ്ട് പ്രവർത്തനം നടത്തുന്ന  അക്ഷരായനം ഗ്രൂപ്പിൽ കവിതകളും, കഥകളും, വായനാനുഭവങ്ങളും ഞാനും എഴുതാറുണ്ട്.  
അക്ഷരായനത്തിന്റെ സ്നേഹോപഹാരം ജനുവരി 26 നു വിവേകോദയം സ്‌കൂളിൽ വെച്ചു നടത്തിയ വാർഷിക കുടുംബ സംഗമത്തിൽ വെച്ച് പ്രശസ്ത കവി 
ഡോ. രാവുണ്ണിയിൽ നിന്നും സ്വീകരിക്കാൻ എനിക്കു കഴിഞ്ഞു. സമീപം അക്ഷരായനം സാരഥികളായ യശോധരൻ മാഷും,       ഡോ. ബെന്നി ജേക്കബ് , നോവലിസ്റ്റ് ടി ആര്യൻ കണ്ണനൂരും.

കഴിഞ്ഞ ഒമ്പത് വർഷമായി അക്ഷരായനം സജീവമായി രംഗത്തുണ്ട്. നാലു വർഷമായി എനിക്കും അക്ഷരായനത്തോടൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിന്റെ സ്നേഹവും സന്തോഷവും ഇവിടെ പങ്കുവെച്ചുകൊണ്ട് നിർത്തുന്നു.

അഭിനന്ദനങ്ങൾ 🌹🌹
.

രാജൻ പെരുമ്പുള്ളി


Tuesday, 30 December 2025

പ്രജകൾ

പ്രജകൾ
.
ഞങ്ങൾ 
ജനാധിപത്യം
പഠിക്കുകയും
പറയുകയും
ചെയ്തപ്പോൾ 
നിങ്ങൾ 
രാജാധിപത്യം കേട്ടറിഞ്ഞു,
രാമകഥകൾ പറഞ്ഞു.
അങ്ങനെയാണ്
ഞങ്ങൾ
സ്വതന്ത്ര ചിന്തകരും, 
നിങ്ങൾ 
വിനീതവിധേയരായ 
പ്രജകളുമായത്!

രാജൻ പെരുമ്പുള്ളി

Thursday, 25 December 2025

ഒരു കന്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ

ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ
ദെനി ദീദ്റോയുടെ വിവാദ നോവലാണ്

ഒരു കന്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ.
..

മാതാപിതാക്കൾ നിർബന്ധപൂർവ്വം കന്യാസ്ത്രീ ആകാൻ മകളെ മഠത്തിലേക്ക് അയക്കുന്നു. പിന്നീട് മകൾ മഠത്തിൽ അനുഭവിക്കുന്ന പീഡനവും ആത്മഹത്യ ചെയ്യാൻ കിണർ തേടുന്നതും എന്നാൽ ആത്മഹത്യ ചെയ്യാൻ മനസ്സ് വരാതെ മഠവും പള്ളിയും വേണ്ടെന്ന് വെച്ചു പോകാൻ ഒരു വക്കീൽ വഴി കോടതിയിൽ പോകുന്നതും, അവസാനം മഠത്തിൽ നിന്നും വിടുതൽ കിട്ടാതെ രാത്രിയിൽ മതിൽ ചാടിക്കയറി ഇറങ്ങി രക്ഷപ്പെട്ടു പോകുന്നതുമെല്ലാം വിവരിക്കുന്ന ഈ ഗ്രന്ഥം അന്നത്തെ ഫ്രാൻസിലെ മഠങ്ങളുടെ അവസ്ഥയും സാമൂഹ്യജീവിതവും കാണിച്ചു തരുന്നു.

ഇഷ്ടത്തോടെ മഠത്തിൽ പോയാലും കുറച്ചുകാലം കഴിയുമ്പോൾ പറ്റില്ലെന്ന് തോന്നിയാൽ അവിടെനിന്നും പോരാൻ എളുപ്പമല്ല. അപ്പോൾ ഇഷ്ടമില്ലാതെ ഒരാൾ അവിടെ ചെന്ന് പെടുമ്പോൾ ഉണ്ടാകുന്ന ദുരവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എത്രമാത്രം പീഡനം ആയിരിക്കുമത്!

സത്യത്തിൽ മഠം ചെയ്യേണ്ടത്,  ഏതൊരു കന്യാസ്ത്രീയും എപ്പോഴാണോ കന്യാസ്ത്രീ ജീവിതം മതി എന്നു പറയുന്നത് അപ്പോൾ തന്നെ അവർക്ക് അവരുടെ സ്വതന്ത്ര ജീവിതം നയിക്കാൻ സാഹചര്യം ഒരുക്കി കൊടുക്കണം എന്നതാണ്. അതിനുളള മഹാമനസ്സ്‌കത അതിന്റെ അധികാരികൾ കാണിക്കണം.  അല്ലെങ്കിൽ യേശുവിനെ വെറുത്തുകൊണ്ടുള്ള ഒരു ജീവിതമായിരിക്കും അവർ നയിക്കുക. അതിലും ഭേദം അവരെ സ്വതന്ത്രർ ആക്കുന്നതായിരിക്കും നല്ലത്.

കന്യാസ്ത്രീ ആകുന്നതിനുള്ള ചടങ്ങിലേക്ക് നമ്മുടെ കഥാപാത്രത്തെ കൊണ്ടുപോകുന്ന രംഗം ഇങ്ങനെയാണ് വിവരിക്കുന്നത്.

പേജ് 27

മരണാസന്നയായ ഒരു ചെറുപ്പം ഇരയെ അൽത്താരയിലേക്ക് ആനയിക്കുകയാണെന്ന് കണ്മുന്നിൽ അവർ കണ്ടു. ചുറ്റും നേടുവീർപ്പും കരച്ചിലും എനിക്ക് കേൾക്കാമായിരുന്നു. എന്നാൽ അതെന്റെ മാതാപിതാക്കളിൽ നിന്നല്ലായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. ചില യുവതികൾ കസേകകളിൽമേൽ കയറി നിന്ന്, അഴിച്ചുവരിനെതിരെ തങ്ങളുടെ ശരീരം അമർത്തി. ചടങ്ങിനെ നിയന്ത്രിക്കുന്ന വ്യക്തി എന്നോട് താഴെ കാണുന്നപ്രകാരം പറഞ്ഞപ്പോൾ എല്ലാവരും പരിപൂർണ്ണ നിശബ്ദതയിലാണ്ടു.

'മേരി സൂസന്ന സിമോനിൻ, സത്യം പറയുമെന്ന് നീ വാക്ക് തരുമോ?
'വാക്കു തരുന്നു'
'സ്വന്തം ഇഷ്ടപ്രകാരമാണോ നീയിവിടെ വന്നിരിക്കുന്നത്?'
ഞാൻ മറുപടിയേകി, 'അല്ല.'
എന്നാൽ എനിക്കു പകരം എന്നെ അനുകമിക്കുന്ന കന്യാസ്ത്രീകൾ പറഞ്ഞു, 'അതെ.'

'മേരി-സൂസന്ന സിമോനിൻ, നീ പതിവ്രതയും നിസ്വയും അനുസരണയുളവളുമായിരിക്കുമെന്ന് ദൈവത്തിനോട് ആണയിടുമോ?
ഞാൻ കൂടുതൽ ദൃഢമായി മറുപടിയേകി: 'ഇല്ല മോൺഷ്യർ.'
അദ്ദേഹം ചോദ്യം ആവർത്തിച്ചു.
'മേരി-സൂസന്ന സിമോനിൻ, നീ പതിവ്രതയും നിസ്വയും അനുസരണയുള്ളവളുമായിരിക്കുമെന്ന് ദൈവത്തിനോട് ആണയിടുമോ?'
ഞാൻ കൂടുതൽ ദൃഢമായി മറുപടിയേകി: 'ഇല്ല മോൺഷ്യർ, ഇല്ല.'
അദ്ദേഹം ഒന്നു നിർത്തിയ ശേഷം പറഞ്ഞു: 
'എന്റെ കുട്ടീ, ശാന്തതയോടെ ഞാൻ പറയുന്നത് ശ്രദ്ധിക്കൂ.'
'മോൺഷ്യർ,' ഞാനദ്ദേഹത്തോടു പറഞ്ഞു,'ഞാൻ പതിവ്രതയും നിസ്വയും അനുസരണയുള്ളവളുമായിരിക്കുമെന്ന് ദൈവത്തിനോട് ആണയിടുമോ എന്ന് അങ്ങ് എന്നോട് ചോദിച്ചിരിക്കുന്നു. എനിക്ക് ചോദ്യം മനസ്സിലായിരിക്കുന്നു. എന്റെ മറുപടി ഇല്ല എന്നാണ്...'

ഇത്രയും തുറന്ന് പറഞ്ഞിട്ടും കാര്യമൊന്നുമില്ല. ആ കുട്ടിയ്ക്ക് കന്യാസ്ത്രീ ജീവിതം നയിക്കേണ്ടി വരുന്നു.

ദി നൺ എന്ന പേരിൽ പ്രസിദ്ധമായ ഈ നോവൽ 1796 നും 1800 നും ഇടയിൽ ഫ്രാൻസിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

കന്യാസ്ത്രീ മഠത്തിൽ ഇദ്ദേഹത്തിന്റെ നാലാമത്തെ സഹോദരി ആഞ്ജലിക്ക ഭ്രാന്ത് പിടിച്ച് മരിച്ചു. മുപ്പത് വയസുള്ള ദീദ്റോയെ പിതാവ് ഒരു ആശ്രമത്തിൽ പുരോഹിതനാക്കാൻ കൊണ്ടുവിടുകയും ഒരു മാസത്തോളം അവിടുത്തെ ഒരു മുറിയിൽ പൂട്ടി ഇടുകയും ചെയ്തു. അവിടുന്ന് രക്ഷപ്പെട്ടു ദീദ്റോ തന്റെ കാമുകിയെ വിവാഹം കഴിച്ചു. ഇത്തരം കഠിനമായ അനുഭവങ്ങൾ ഈ നോവൽ എഴുതുന്നതിനു പ്രേരണ ആയിട്ടുണ്ട്.

പരിഭാഷ
എൻ മൂസക്കുട്ടി

കേരളത്തിൽ ആയാലും ഫ്രാൻസിൽ ആയാലും ലോകത്തിന്റെ മറ്റ്‌ എവിടെയായാലും അന്നും ഇന്നും കിണറുകൾ കന്യാസ്ത്രീകൾക്ക് അഭയം നൽകിയിരുന്നു. അഭയം എന്നാൽ ഭയമില്ലാത്ത അവസ്ഥ.

ഒരുപാട് വേദനകൾ പങ്കുവെക്കുന്ന ഈ നോവൽ നല്ലൊരു വായനാനുഭവം തന്നെയായിരുന്നു.

രാജൻ പെരുമ്പുള്ളി
..

Monday, 8 December 2025

കാൽപ്പാടുകൾ - S K Vasanthan

നവംബർ 15/16 തീയതികളിൽ ചേറൂർ സാഹിതിയിൽ
എൻ വി ട്രസ്റ്റും തൃശൂർ ലിറ്ററെറി ഫോറവും സംയുക്തമായി 
'ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത' 
എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന സാഹിത്യ ശില്പശാലയിൽ
പങ്കെടുക്കാൻ ഞാനും പോയിരുന്നു.

ആ സമയത്താണ്  ഉണ്ണി ഭായ് (കെ ഉണ്ണികൃഷ്ണൻ) എനിക്ക് എസ് കെ വസന്തൻ മാഷിന്റെ 
കാൽപ്പാടുകൾ എന്ന ഓർമ്മകളുടെ സമാഹാരവും കാൻസർ മീൽസ് എന്ന സ്വന്തം കൃതിയായ നോവലും കൂടെ ഒരു ബാഗും തന്നത്. രണ്ടുപേരും വേണ്ടപ്പെട്ടവരും പ്രിയമുള്ളവരും ആയതിനാൽ ആരുടെ പുസ്തകം ആദ്യം വായിക്കും? എന്ന ചോദ്യം മനസ്സിൽ ഉണർന്നു. അവസാനം രണ്ടു പേരുടെയും പുസ്തകങ്ങൾ ഒന്നിച്ചു വായിക്കുകയാണ് ഉണ്ടായത്. വസന്തൻ മാഷിന്റെ പുസ്തകം കുറെ വായിക്കും. പിന്നീട് ഉണ്ണി ഭായിയുടെ. അങ്ങനെ മാറി മാറി വായിച്ചു കൊണ്ട് ഒരേ ദിവസം  രണ്ടും വായിച്ചു തീർന്നു.

ഇവിടെ ആദ്യം വസന്തൻ മാഷിന്റെ ലേഖനപരമ്പരയെ കുറിച്ചും  ശേഷം ഉണ്ണി ഭായിയുടെ നോവലിനെ കുറിച്ചും എഴുതാമെന്നു വിചാരിക്കുന്നു.

..

എസ്  കെ. വസന്തൻ
കാൽപ്പാടുകൾ

കുട്ടിക്കാലത്തെ കുറിച്ചും, വീടും അന്നത്തെ പരിസരങ്ങളെ കുറിച്ചും, അച്ഛൻ, 'അമ്മ, മുത്തശ്ശി, കൂട്ടുകാർ, അധ്യാപകർ... ഇവരെ കുറിച്ചുമൊക്കെയുള്ള ഓർമ്മകൾ ധാരാളം പല ലേഖനങ്ങളിലൂടെ മാഷ് ഓർക്കുന്നു.

മണലിൽ എഴുതി പഠിക്കുന്ന കാലം മുതൽ സ്‌കൂൾ, കോളേജ് കാലത്തെ കുറിച്ചും പിന്നീട്  അധ്യാപകൻ ആയപ്പോൾ ഉള്ള ആനുഭവങ്ങളും പങ്കുവെക്കുന്നു. കുട്ടി ആയിരുന്നപ്പോൾ അച്ഛനോടൊപ്പം ചങ്ങമ്പുഴയെ പോയി കണ്ടതും അദ്ദേഹത്തിന്റെ മരണവും എല്ലാം രേഖപ്പെടുത്താൻ മാഷിന് കഴിഞ്ഞിട്ടുണ്ട്.

കോളേജ് അധ്യാപകൻ ആയി മാറിയപ്പോൾ സംഘടനാപ്രവർത്തനവും ദേശാഭിമാനി സ്റ്റഡി സർക്കിളും ഇ എം എസ്, നായനാർ അടക്കമുള്ള നേതാക്കളെ കുറിച്ചും, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, എൻ വി കൃഷ്ണവാര്യർ, ബഷീർ, വൈലോപ്പിള്ളി.... ഇങ്ങനെ നിരവധി മഹാന്മാരെ കുറിച്ചുളള ഓർമ്മകളും  കാൽപ്പാടുകളിലൂടെ പങ്കുവെക്കുന്നു.  അങ്ങനെ വലിയൊരു വായനാനുഭവം വായനക്കാരന് ലഭിക്കുന്നു.

പേജ് 173
"ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബെല്ലിന്റെ പെൺചെങ്ങാതിയുടെ പേര് മാർഗ്രറ്റ് ഹെലോ എന്നായിരുന്നു. അയാൾ ആദ്യമായി അവളെയാണ് ഫോൺ ചെയ്തത്. ഹെലോ"

ഈ കഥയൊന്നും അറിയാതെയാണ് ലോകം മുഴുവനും ഫോൺ വിളിക്കുമ്പോൾ ഹെലോ യിൽ തുടങ്ങുന്നത്. ഈ കഥ വൈലോപ്പിള്ളിയാണ് വസന്തൻ മാഷിന് ഒരു സന്ദർഭത്തിൽ പറഞ്ഞു കൊടുത്തത്. അത്  മാഷ് നമ്മളോട് പറഞ്ഞു.  ഇങ്ങനെ നിരവധി അനുഭവങ്ങളും ഓർമ്മകളും  കാൽപ്പാടുകൾ  പറഞ്ഞുതരുന്നു. നല്ലൊരു വായനാനുഭവം ഈ കൃതിയും തരുന്നു എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു.

അഭിനന്ദനങ്ങൾ 🌹


രാജൻ പെരുമ്പുള്ളി

കാൻസർ മീൽസ് - നോവൽ

കെ ഉണ്ണികൃഷ്ണൻ 
എഴുതിയ

കാൻസർ മീൽസ്
-മാറ്റി വരയ്ക്കപ്പെട്ട ശിരോലിഖിതങ്ങളുടെ നേർസാക്ഷ്യങ്ങൾ- 
വായിച്ചു. 

നാം ഓരോ ദിവസവും ഓരോ പ്രാവശ്യവും ഭക്ഷണം,  അതിന്റെ ഗുണദോഷങ്ങൾ ചിന്തിക്കാതെ കഴിക്കുമ്പോൾ നമ്മുടെ ആയുസ്സിന്റെ നീളം കുറയുന്നു എന്നതാണ് നോവൽ നൽകുന്ന ആദ്യപാഠം. എന്ത് കഴിക്കുമ്പോഴും ആ വിഭവത്തിൽ എന്തെങ്കിലും വിഷാംശം അതിൽ അടങ്ങിയിരിക്കും. 
അതേക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് ഈ ചെറുനോവൽ.

ആളുകളെ യമലോകത്തിലേക്ക് കൊണ്ടുപോകാൻ യമൻ വരുന്നു. എന്നാൽ മനുഷ്യരോ? അവരെല്ലാം സ്വന്തം ലോകത്തിൽ അങ്ങനെ വിരാജിക്കുന്നു.  മരണം അടുത്തെത്തിയ ഒരാളുടെ ജീവിതത്തിൽ  അയാൾ അറിയാതെ യമൻ എപ്പോഴും അദൃശ്യനായി പിന്തുടരുന്നു. അങ്ങനെ അദൃശ്യനായ യെമനെ കുറിച്ച് ആരും ഒരിക്കലും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. ആ അദൃശ്യനായ യമൻ കാണുന്ന കാഴ്ചകൾ കൂടിയാണ് ഈ പുസ്തകം. മനുഷ്യരുടെ ജീവിതം എങ്ങനെയെല്ലാം പോകുന്നു എന്നും എങ്ങനെയെല്ലാം നിമിഷങ്ങൾകൊണ്ട് മാറി മറിയുന്നു എന്നുമെല്ലാം കാണിച്ചു തരുന്നു.

ഒരു സർക്കാർ ഉദ്യോഗസ്ഥനായ മൃത്യുഞ്ജയന്റെ കഥയാണ് നോവൽ പറയുന്നത്.

അമ്മ, ഭാര്യ, മക്കൾ ഇവരോടൊപ്പം താമസിക്കുന്ന മൃത്യുഞ്ജയൻ ഓഫീസിൽ എത്തുമ്പോൾ മറ്റൊരു ആളായി മാറുന്നു. വീട്ടിലെയും ഓഫീലിലെയും റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളിൽ യമനും ഒപ്പം കൂടുന്നു.

ഒരാൾ സിഗരറ്റ് വലിക്കുമ്പോൾ എത്ര ആയുസ്സ് കുറയും? മദ്യം കഴിക്കുമ്പോൾ, നിറങ്ങളും മധുരവുമുള്ള പാനീയങ്ങൾ കഴിക്കുമ്പോൾ, മത്സ്യവും, മാംസവും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ എത്ര ആയുസ്സ് കുറയും? എന്ത് കഴിക്കുമ്പോഴും വിഷപതാർത്ഥങ്ങൾ കൂടി അകത്തു ചെല്ലുന്നു.  അങ്ങനെ ആയുസ്സ് കുറഞ്ഞു വരുന്നു. ഇനി ഏതെങ്കിലും പഴങ്ങളോ പച്ചക്കറിയോ കഴിക്കാമെന്നു വെച്ചാലോ?  അതിലും ഏതെങ്കിലും വിഷാംശം അടങ്ങിയിരിക്കും.

മറ്റു ജീവികൾ ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷിക്കുന്നു. മനുഷ്യൻ മാത്രം ജീവിക്കാൻ വേണ്ടി മാത്രമല്ല എല്ലാം വെട്ടിപ്പിടിക്കാനും കൂടിയാണ്. അങ്ങനെ സ്വാർത്ഥലാഭങ്ങളിൽ  മുഴുകികൊണ്ട് മുന്നേറുന്നു. അപ്പോഴും യമൻ കൂടെയുണ്ട് എന്ന കാര്യം അവൻ മറക്കുന്നു.

ഇവിടെ മൃത്യുഞ്ജയന് ഒരിക്കലും മൃത്യുവിനെ കീഴടക്കാൻ കഴിയുന്നില്ല. അദ്ദേഹവും ഒരു രാത്രിയിൽ നെഞ്ചുവേദന വന്ന് യമനോടൊപ്പം യാത്രയാകുന്നു. 

ഭക്ഷണം കഴിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കാൻസർ മീൽസ്. അങ്ങനെ വായനക്കാരന്റെ മനസ്സിൽ കുറെ വീണ്ടുവിചാരങ്ങൾ ഉണർത്തികൊണ്ട് നോവൽ അവസാനിക്കുന്നു.

അഭിനന്ദനങ്ങൾ 🌹
...

രാജൻ പെരുമ്പുള്ളി

Tuesday, 25 November 2025

സിൻ Zin Haritha Savithri

ഹരിത സാവിത്രിയുടെ 
സിൻ
Zin
എന്ന നോവലാണ് വായിച്ചു കഴിഞ്ഞത്.

കുർദ് ഭാഷകളിൽ ഏറ്റവും പ്രധാനപ്പെട്ട കുർമാഞ്ചിയിലെ ഒരു പദമായിരിക്കണം ഈ നോവലിന്റെ ശീർഷകം എന്ന തോന്നലിൽനിന്നാണ് ജീനി എന്നർത്ഥം വരുന്ന 'സിൻ' എന്ന പേര് ജനിച്ചത് എന്നും, പേരുകൾ മാറ്റിവെച്ചാൽ അവിടെ നടക്കുന്ന പല കാര്യങ്ങളും ഇന്ത്യയിലാണോ ടർക്കിയിലാണോ സംഭവിക്കുന്നത് എന്നും തോന്നാം. ( Zin എന്നാൽ സ്വതന്ത്ര എന്നെല്ലാം കുർദു വിൽ അർത്ഥം വരുന്നുണ്ട്). പേരുകളും ഭാക്ഷകളും ഭൂവിഭാഗങ്ങളും മാറിയാലും തീവ്രവലതുപക്ഷത്തിന്റെയും മതതീവ്രവാദത്തിന്റെയും മടിയിൽ വളരുന്ന ഫാസിസത്തിന്റെ പ്രവർത്തനവും ചട്ടക്കൂടും ഒന്നുതന്നെയാണ്. 

ലോകതെല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഒരു അച്ചിൽ വാർത്തതാണ് എന്ന തിരിച്ചറിവാണ് ഈ യാത്ര നൽകിയ വലിയ വെളിപാട്. ഓരോ ദേശവും അവിടുത്തെ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വേർതിരിവ്. അധികാരത്തെ ആയുധമാക്കി അവരെ അടിച്ചമർത്താനുള്ള ഭരണകൂടതന്ത്രങ്ങൾ. വംശഹത്യകളുടെ ആസൂത്രണവും നടപ്പിലാക്കലും.  മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കൽ, രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതത്തിനെ ദുരുപയോഗം ചെയ്യൽ. എല്ലാത്തിനും പുറമേ, ഭയംകൊണ്ട് ഒരു ജനതയുടെ വായടക്കാൻ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുവഴികൾ.

അഫ്രിനിൽ ടർക്കി നടത്തുന്ന അതിക്രമതിനെതിരെ യൂറോപ്പിലെ എല്ലാ നഗരങ്ങളിലും  മനുഷ്യാവകാസപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ബാഴ്‌സലോണയിൽ നടന്ന അത്തരമൊരു സമരത്തിനിടയിൽ വെച്ചാണ് ഞാൻ ലിലാനെ കണ്ടുമുട്ടിയത്. ടർക്കിഷ് എംബസിയുടെ മുന്നിലെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന പെൺകുട്ടി. ഒറ്റനോട്ടത്തിൽത്തന്നെ ഞാൻ തിരഞ്ഞുവന്നത് ഇത്തരമൊരാളെയാണ് എന്നു മനസ്സിലായി. ഇടിച്ചുകയറി അവളെ പരിചയപ്പെടാൻ എനിക്ക് ഒരു ശങ്കയും തോന്നിയില്ല.

കുറെയേറെ ദിവസങ്ങൾ ടർക്കിയിലെ കുർദ് ഭൂരിപക്ഷപ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞതിനു ശേഷമാണ് ഞാൻ ബെറിവാന്റെ ഗ്രാമത്തിൽ എത്തിയത്. പുറംലോകവുമായി അധികം ബന്ധങ്ങളില്ലാതെ, തലമുറകളായി കന്നുകാലികളെ വളർത്തിയും കൃഷി ചെയ്തും ജീവിക്കുകയായിരുന്നു അവിടെയുള്ള മനുഷ്യർ. അവരുടെ ജീവിതാവസ്ഥകളിലേക്ക്‌ കൂടിയാണ് ഈ നോവൽ സഞ്ചരിക്കുന്നത്.

ലിലാന്റെ നാടായ ടർക്കിയിലെ ദിയർബക്ക്, സുർ, ഏറ്റവും കൂടുതൽ കൊലകൾ നടന്ന സിൽവൻ, ജിസ്റെ, സുസായ്ബിൻ, യുക്സക്കോവ, സിലോപ്പി, ഇസ്‌താംബൂൾ ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു നേടിയ അനുഭവങ്ങളുടെ ഭാവതലങ്ങളാണ് ഈ നോവൽ എന്നും പറയാം.

ലോകത്തിന്  കുർദുകളുടെ സ്വന്തം നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടാകണമെന്നില്ല. എന്നാൽ നമ്മളൊന്നും അറിയാതെത്തന്നെ നമ്മുടെ മനസ്സിൽ ഇടം പിടിച്ച ഒരു നാലുവയസ്സുകാരൻ കുഞ്ഞിന്റെ പേരാണ് ഐലാൻ കുർദി. തുർക്കിയിലെ ബ്രോഡo കടൽതീരത്ത് ഒന്നുമറിയാതെ ഉറങ്ങുന്നപോലെ ചരലിൽ മുഖം താഴ്ത്തി കണ്ണുചിമ്മി കിടക്കുന്ന നാലുവയസ്സുകാരന്റെ ജഡം ലോകത്തെ ഞെട്ടിച്ചു.

സിറിയയും ഐ എസ്സും അഴിച്ചുവിട്ട കുർദിഷ് വേട്ടയിൽ നിന്നും രക്ഷപ്പെടാൻ കടലിൽ കൂടി കിട്ടുന്ന ബോട്ടുകളിൽ രക്ഷപ്പെടുന്ന ഒന്ന്‌ മുങ്ങിയായിരുന്നു ഈ കുഞ്ഞും കുടുംബവും മരിച്ചുപോയത്. ഇങ്ങനെ ഇത്തരം പലായനങ്ങളിൽ എത്രയോ ആളുകൾ കടലിന്റെ ആഴങ്ങളിലേക്ക് താണ്‌പോയി. കുർദുകൾ നേരിടുന്ന സംഘർഷങ്ങളെ കുറിച്ച് ലോകശ്രദ്ധ നേടാൻ ആ ചിത്രത്തിന് കഴിഞ്ഞു.

മുകളിൽ എഴുതിയത് ഹരിത സാവിത്രിയുടെയും  അവതാരികയിൽ എൻ എസ് മാധവൻ എഴുതിയ വരികളുമാണ്.

ടർക്കിഷ് ജീവിതം പറയുന്ന ചില  ഫിലിം ഫെസ്റ്റിവൽ സിനിമകൾ കണ്ടിട്ടുണ്ട് എന്നതല്ലാതെ അവരുടെ സംഘർഷം നിറഞ്ഞ ജീവിതം കാണിച്ചു തരുന്ന ഒരു നോവൽ  ഞാൻ ആദ്യമായാണ് വായിക്കുന്നത്. കുർദുകൾ സ്വന്തം നാട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പട്ടാളം തടയും. അവരെ കൊള്ളയടിക്കും. അപ്പോൾ ആളുകൾ ഒളിച്ചു കടക്കാൻ ശ്രമിക്കും. അത്തരമൊരു ശ്രമത്തിലാണ് അലനും കുടുംബവും കൂടെയുള്ളവരും കടലിൽ മുങ്ങിയത്. അങ്ങനെ ലോകത്തിൽ എവിടെയൊക്കെ ആയിരങ്ങൾ കടലിലേക്ക് താണു പോയിട്ടുണ്ടാകും! അതിനൊന്നും കണക്കുകൾ ഒരിക്കലും ലഭിക്കില്ല.

ഈ നോവലിൽ ഗർഭിണിയായ സീത തന്റെ കാമുകൻ ദേവ്റാനെ തേടി ടർക്കിയുടെയും സിറിയയുടെയും അതിർത്തി പ്രദേശത്തുള്ള ഉൾനാടൻ ഗ്രാമത്തിൽ എത്തിപ്പെടുന്നു.

ടർക്കിഷ് സ്വാതന്ത്ര്യപോരാട്ടങ്ങളിൽ പങ്കെടുക്കുന്ന ദേവ്റാന്,  പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവിടെനിന്നും രക്ഷപ്പെടേണ്ടി വരുന്നു. പകരം വയസ്സായ അമ്മയെ തല്ലുകയും കാമുകിയായ സീതയെ പിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. പിന്നീട് ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥൻ മുതൽ താഴെയുള്ളവർ വരെ ബലാൽസംഗം ചെയ്യുന്നതോടെ അബോഷൻ സംഭവിക്കുന്നു. ഓർമ്മ നഷ്ടപ്പെട്ട സീതയുടെ കാര്യങ്ങൾ ഇന്ത്യൻ എംബസിയും യൂറോപ്പും  അമേരിക്കയുമെല്ലാം അറിയുന്നു. കേരളത്തിൽ നിന്നും സീതയുടെ വലിയ രാഷ്ട്രീയ നേതാവായ അമ്മാവൻ അവിടേക്ക് എത്തുന്നു.

സീതയെ രക്ഷിക്കണം എന്ന വിഷയത്തിൽ വൻപ്രക്ഷോഭങ്ങൾ ഉയരുന്നു. അതിനിടയിൽ തിമൂർ എന്ന യുവാവ് പോലീസ് വെടിവെപ്പിൽ രക്തസാക്ഷി ആവുന്നു. ഇത്തരം സംഘർഷങ്ങളുടെ കഥയാണ് ഈ നോവൽ. ലോകനിലവാരത്തിൽ സംഭവങ്ങളെ കാണാനും അതേക്കുറിച്ചെല്ലാം ചിന്തിക്കാനും നമ്മെ നോവൽ പ്രേരിപ്പിക്കുന്നു.

പേജ് 206
'പലസ്തീനിന്റെയും മെക്സിക്കോയുടെയും അതിർത്തികളിലെ മതിലുകളെ കുറിച്ച് ലോകം സംസാരിക്കുന്നുണ്ട്. വിമർശിക്കുന്നുണ്ട്. ഇവിടെ ഞങ്ങളുടെ നെഞ്ചിലൂടെ, തൊള്ളായിരത്തി പതിനൊന്ന് കിലോമീറ്റർ ദൂരത്തിൽ കെട്ടിവെച്ചിരിക്കുന്ന ഈ മതിലിനെ കുറിച്ച് ആർക്കുമൊന്നും പറയാനില്ല.' 

തിമൂർ നിശ്ശബ്ദനായി ദൂരെ മതിലിന് മുകളിൽ കാണുന്ന വാച്ച് ടവറിലെ കാവൽക്കാരനെ നോക്കിയിരുന്നു. തോക്ക് പിടിച്ചുകൊണ്ട് മതിലിന് മരുവശത്തുള്ള സിറിയൻ ഭൂവിഭാഗത്തേക്ക് നോക്കി. ഒരു പ്രതിമയെപ്പോലെ നിൽക്കുകയായിരുന്നു അയാൾ. തമ്മിൽ ചേർന്നുകിടക്കുന്ന ടർക്കിയുടെയും സിറിയയുടെയും  ഈ അതിർത്തിപ്രദേശത്ത് കുർദുകളാണ്‌ ജീവിക്കുന്നത്. അഭയാർത്ഥികളുടെ കടന്നുകയറ്റം തടയാനെന്നു ലോകം കരുതിയ ഈ മതിലിന്റെ നിർമ്മിതിക്കു പിന്നിലൂടെ ഗവൺമെന്റ്‌ എന്താണ് നേടിയത്? നാലുപാടുനിന്നും  ആക്രമണമുണ്ടാകുമ്പോൾ ജീവനും കൈയിലെടുത്ത് ഓടിവരുന്ന ഈ മനുഷ്യരെങ്ങനെയാണ് അഭയാർത്ഥികളാകുന്നത്? ടർക്കിയിലെ കുർദുകളുടെ അമ്മാവൻമാരും ചേട്ടന്മാരും മുത്തശ്ശിമാരുമാണ് മറുവശത്ത് സിറിയയിലുള്ളത്. ഒരേ രക്തം. രാഷ്ട്രനേതാക്കൾ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി ഭൂപടങ്ങളിൽ വരച്ചുണ്ടാക്കുന്ന അതിർത്തികളും കെട്ടിപ്പൊക്കുന്ന മതിലുകളും എങ്ങനെയാണ് മനുഷ്യന് ഈ ഭൂമിയിലുള്ള അവകാശം ഇല്ലാതെയാക്കുന്നത്? 

ഉള്ളിലുയർന്ന ചോദ്യങ്ങൾക്കു മറുപടി കണ്ടെത്താൻ കഴിയാതെ തിമൂർ തലകുനിച്ചിരുന്നു.

ഇങ്ങനെ തിമൂറിനെപ്പോലെ തലകുനിച്ചു ഇരിക്കാനെ ലോകത്തിലെ കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യർക്ക് കഴിയൂ. മനുഷ്യസ്നേഹികൾക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും ശാസ്ത്രജ്ഞന്മാർക്കും  എല്ലാം ഇങ്ങനെ ചിന്തിക്കാനും ഇതിനെതിരെ പ്രവർത്തിക്കാനും കഴിയും. എന്നാൽ ഇതെല്ലാം രാഷ്ട്രനേതാക്കളെ ബാധിക്കുമോ? ഇല്ലെന്നാണ് ലോകത്തിന്റെ സമീപചരിത്രം പോലും കാണിച്ചുതരുന്നത്. കാരണം അവരുടെ അജണ്ടയിൽ ഒരിക്കലും സാധാരണക്കാരുടെ പ്രശ്നങ്ങൾ വരാറില്ല

ഈ നോവൽ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഇന്ത്യയും നിറഞ്ഞുനിന്നു. കാരണം ഇവിടെയും അതൃപ്തിയും വെറുപ്പും സൃഷ്ടിച്ചു കുറെ അഭയാർത്ഥികളെ ഉണ്ടാക്കാൻ  ഭരണകൂടം ശ്രമിക്കുന്നത് കാണുന്നുണ്ട്.

ഇവിടുത്തെ ആളുകളുടെ അമ്മാവന്മാരും പെങ്ങന്മാരും അവരുടെ മക്കളുമെല്ലാം പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം താമസിക്കുന്നു.  ഇവിടെയും അതിർത്തിയിൽ സംഘർഷം ഇടക്കിടെ ഉണ്ടാവുന്നു.  സംഘർഷഭരിതരും നിരാലംബരുമായ ഒരു ജനത ലോകത്തിൽ എവിടെയും ഭരണകൂടഭീകതയിൽ നിരാശരായി ജീവിക്കേണ്ടി വരുന്നു. അക്കാര്യങ്ങൾ നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അത്തരമൊരു അഗാധമായ ദുഃഖത്തിൽ നിന്നാണ് ഈ നോവലിന്റെ ജനനം.

ഹൃദ്യവും സൗമ്യവുമായ ഭാഷയിൽ ലോകത്തിന്റെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിച്ച
ഹരിത സാവിത്രിയെ പൂർണമായും അഭിനന്ദിച്ചുകൊണ്ട് നിർത്തുന്നു.
🌹🌹

രാജൻ പെരുമ്പുള്ളി