Monday, 4 August 2025

2.8.25 സാഹിതിയിൽ

2.8.25
ചേറൂർ സാഹിതിയിൽ 
-നമ്മൾ നടന്ന വഴികൾ- 
എന്ന വിഷയത്തിൽ നടന്ന ചർച്ച
മൂന്ന് മണിക്ക് തുടങ്ങി കൃത്യം ആറുമണിക്ക് അവസാനിച്ചു.

വിവിധ വിഷയങ്ങളിൽ എല്ലാ ആഴ്ച്ചയിലും പ്രഗത്ഭരുടെ അനുഭവങ്ങളും ചർച്ചകളും ഇവിടെ സംഘടിപ്പിക്കുന്നു.

കവിയും എഴുത്തുകാരനും അധ്യാപകനായ കെ വി രാമകൃഷ്ണൻ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചതിൽ അദ്ദേഹത്തെ ആദരിച്ചു.

നമ്മുടെയെല്ലാം പ്രിയങ്കരനായ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ മാഷ് മുഖ്യ അതിഥിയായിരുന്നു. ഇവിടെ ഈ ദിവസം വസന്തൻ മാഷ് കൂടി ഉണ്ടാകുമായിരുന്നു. പക്ഷേ, അദ്ദേഹത്തിനു പനി കാരണം വരാൻ കഴിഞ്ഞില്ല.

രാമകൃഷ്ണൻ മാഷ്‌ തന്റെ ഓർമ്മകളും ഡ്രാക്കുള എന്ന ഹൊറർ നോവൽ വിവർത്തനം ചെയ്തതിന്റെ ഓർമ്മകളും പങ്കുവെച്ചു. സാഹിത്യം, കല,  വിദ്യാഭ്യാസം ഇവയെല്ലാം സമൂഹത്തിനു എങ്ങനെ ഗുണപരമായി മാറ്റം എന്ന ചിന്തകൾ രവീന്ദ്രൻ മാഷും പങ്കുവെച്ചു.

സാഹിതി പ്രസിഡന്റ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഞാനടക്കമുള്ള സാഹിതിയിലെ അംഗങ്ങളും കുറ്റുമുക്ക് കസ്‌തുർബ വായനശാല പ്രസിഡന്റ് നന്ദകുമാറും സംസാരിച്ചു. 

ഡോ. ധർമ്മരാജ് അടാട്ട്, പ്രൊഫ. ഹരിദാസൻ മാഷ്, നോവലിസ്റ്റ് എം ഡി രത്നമ്മ ചേച്ചി, നോവലിസ്റ്റ് സുനിത വിൽസൻ, രാജ്കുമാരി ടീച്ചർ..... ഇങ്ങനെ നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

...

Saturday, 2 August 2025

സാഹിതിയിൽ

ഓഗസ്റ്റ് 2 ശനിയാഴ്ച 
വൈകിട്ട് 3 മണി മുതൽ ചേറൂർ സാഹിതിയിൽ

'എഴുത്ത്.. നിലപാട്.. അനുഭവം..'
*'നമ്മൾ നടന്ന വഴികൾ'* 

പ്രഭാഷണം I സംവാദം I സമാദരണം

പ്രഭാഷണങ്ങൾ :
കെ വി രാമകൃഷ്ണൻ I എസ് കെ വസന്തൻ I സി രവീന്ദ്രനാഥ്‌ I കെ ഉണ്ണികൃഷ്ണൻ I രാജൻ പെരുമ്പുള്ളി I അപർണ്ണ ബാലകൃഷ്ണൻ 

എല്ലാവർക്കും സ്വാഗതം

NB:സാഹിത്യ അക്കാദമി വീശിഷ്ടാംഗത്വം ലഭിച്ച കെ വി രാമകൃഷ്ണൻ മാഷിന് തൃശൂർ ലിറ്റററി ഫോറം-ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രം സമാദരണം.

💐💐💐💐












Friday, 25 July 2025

H & C Thrissur Book Fair

ജൂലൈ 24 
H & C യുടെ പുസ്തകോത്സവം.

തൃശൂർ, ഇക്കണ്ടവാരിയർ റോഡിലുള്ള അവരുടെ തന്നെ അത്യാവശ്യം നല്ല സൗകര്യമുള്ള ഷോപ്പും ഹാളുമുള്ള സ്ഥലത്ത് നടക്കുന്നു. പ്രിയ എഴുത്തുകാരി സാറടീച്ചറാണ് Book Fair ഉദ്ഘാടനം ചെയ്‌തത്‌.  ഇന്നലെ ഞാനും അവിടെ പോയിരുന്നു. എന്റെ പുസ്തകം 
"മനസ്സിന് തീ പിടിച്ച കാലം" അവിടെ കയറി ചെല്ലുമ്പോൾ ഷെൽഫിൽ കാണാം.   സാറടീച്ചറുമായി സൗഹൃദം പങ്കുവെച്ചു. ടീച്ചർ എഴുതിയ "കറ" യാണ് മുൻപ് വായിച്ചിരുന്നത്. ബൈബിളിനെ പഠനവിധേയമാക്കിയും വിമർശിച്ചും കഥ പറയുന്ന ശക്തമായ നോവൽ മലയാളത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള നോവൽതന്നെയാണ്.

ഒപ്പം എന്റെ മകൾ തേജസ്വനിയെ പഠിപ്പിച്ചിട്ടുള്ള ദീപടീച്ചറുമായും സാംസാരിച്ചു.  ദീപ നിശാന്തിനെ കൂടാതെ  കൂടാതെ പ്രശസ്ത എഴുത്തുകാരായ ലിസ്സി, ഷീല ടോമി എന്നിവരും  ഉണ്ടായിരുന്നു.

...



Tuesday, 8 July 2025

ഇദം പാരമിതം

ഇദം പാരമിതം

വി ജി തമ്പി

ജീവിതത്തിൽ ഭൗതികജീവിതവും ആത്മീയജീവിതവും ഉണ്ട്.  ഇതിൽ ആത്മീയജീവിതത്തിനു പ്രാധാന്യം നല്കികൊണ്ടുള്ള ഒരു നോവലാണ് ഇദം പാരമിതം. ലെവിൻ എന്ന യുവാവിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ ഹൈപ്പേഷ്യ മുതൽ ഓഷോ, നിത്യ തുടങ്ങി മഹാഭാരതത്തിലെ നായയെ പോലും കഥാപാത്രം ആക്കുന്നുണ്ട്.

ലെവിനുമായി ബന്ധപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങൾ, അവരോടുള്ള  പ്രണയം, രതി ഇതെല്ലാം ഭൗതികമായ കാര്യങ്ങളാണെങ്കിലും ഇവിടെ ആത്മീയ അനുഭവങ്ങളായി പരിണമിക്കുന്നു.

ബുദ്ധനും യേശുവും ഗാന്ധിയുമെല്ലാം കടന്നുവരുമ്പോൾ ആത്മീയതയുടെ പ്രകാശം കൂടിവരികയും ചെയ്യുന്നു.

സ്നേഹവും പ്രണയവും ഭിക്ഷയായി ധാരാളം പലരിൽ നിന്നും ലെവിനു ലഭിക്കുന്നുമുണ്ട്.

ഗർഭിണിയായ സമരിയ പ്രസവത്തോടെ മരണം വരിക്കുന്നു. സ്നേഹിതയുടെ ആ വിടവാങ്ങൽ താങ്ങാൻ കഴിയുന്നില്ലെങ്കിലും, അവളുടെ ചിതാഭസ്മം കടലിൽ ഒഴുക്കി അവരെ പ്രകൃതിയുടെ ഭാഗമാക്കുന്നതോടെ ലെവിനും ശൂന്യതയുടെ പാരമ്യത്തിലെത്തുന്നു.  ഒരു ഭിക്ഷാoദേഹിയുടെ യാത്രയായി ലെവിന്റെ ജീവിതം തുടരുന്നു. അങ്ങനെ തമ്പി മാഷിന്റെ ഈ നോവൽ വ്യത്യസ്ത വായനാനുഭവം തരുന്നു.

..

രാജൻ പെരുമ്പുള്ളി

💐💐


Monday, 30 June 2025

ഹമാസ്

ഹമാസ് 
എന്ന വിഡ്ഢിത്തം ചെന്ന്
ഇസ്രായേലിൽ
ഒന്നു പൊട്ടിച്ചു.
ഇസ്രായേൽ വന്നു
അടിയോട് അടി 
കരുണയില്ലാത്ത തിരിച്ചടി.

പിന്നെ ഇസ്രായേൽ ചെന്ന്
ഇറാനിൽ ബോംബിട്ടു!
അപ്പോൾ
ഇറാനും തിരിച്ചു 
കൊടുത്തു തുടങ്ങി...

ആ സമയം
അമേരിക്ക വന്നു
ഇറാനിൽ ബോബിട്ടു.
അപ്പോൾ 
ഇറാൻ ചെന്നു 
ഖത്തറിലും
മറ്റും ബോംബിട്ടു....!

വെറും
സ്‌കൂൾ
കുട്ടികളെപ്പോലെ
കലഹം പോലെതന്നെ!
പക്ഷേ,
ഇവിടെ വർഷിക്കുന്നത്
ബോംബുകളാണ്.
പോവുന്നത് അനേകം
ജീവനുകളാണ്.
സംഭവിക്കുന്നത്
അനേകം
നാശനഷ്ടങ്ങളാണ്.

ഇനിയും ഇവർ
കടിപിടി കൂടും
ഇനിയും
ലോകസമാധാനം
ഇവർ കെടുത്തും.

ഇന്ത്യ-പാക് യുദ്ധത്തിലും
റഷ്യ-ഉക്രൈൻ
യുദ്ധത്തിലും
ഇവരുടെ
അദൃശ്യകരങ്ങൾ
എവിടെയൊക്കെയോ
കാണുന്നില്ലേ?
അതാണ്
ലോകസമാധാനത്തിന്
ഇവരുടെ ഭീഷണിയായി
വളരാൻ പോകുന്നത്.

ഇവരെല്ലാം
വലിയ രാജ്യത്തിന്റെ
ചെറിയ 
നേതാക്കൾ തന്നെ
ഒരു സംശയവുമില്ല.

നല്ല നേതാക്കൾക്ക് വേണ്ടത്
വലിയൊരു 
മനസ്സാണ്...
ഈ ലോകത്തെയും
പ്രപഞ്ചത്തേയും
ജീവിലോകത്തേയും
ഉൾക്കൊള്ളുവാൻ
കഴിയുന്നൊരു മനസ്സ്!
അതില്ലാത്തതിനാൽ
ഇവരെല്ലാം ഇങ്ങനെ
കലഹിച്ചു നാശം 
വിതക്കുന്നു.
ഈ തലമുറയ്ക്കും
വരാൻ പോകുന്നവർക്കും
ഇവരുടെ ചെയ്തികൾ
നാശം വിതക്കുന്നു.

...
വെടി നിർത്തൽ നല്ലത് തന്നെ
എന്നാൽ അത് താൽക്കാലികം
എന്നേ പറയാൻ പറ്റുകയുള്ളൂ.
   ....

Saturday, 14 June 2025

E M S സ്മൃതി


ഇന്ന് 
ഇ എം എസ് സ്മൃതി.
തൃശൂർ റീജ്യണൽ തിയറ്ററിൽ പോയപ്പോൾ ഇ എം എസ്സിന്റെ മകൾ രാധചേച്ചിയെയും കാണാൻ കഴിഞ്ഞു. കഴിഞ്ഞ വർഷവും ഇതുപോലെ ഇവിടെ വെച്ചുതന്നെ കണ്ടിരുന്നു. അതിനു ശേഷം ഒരിക്കൽ ഒരു പുസ്തകപ്രകാശനത്തിനു വിവേകോദയം സ്‌കൂളിൽ വന്നപ്പോഴും കണ്ടിരുന്നു.  

സ. ഇ എം ന്റെ അവസാന കാലത്ത് എപ്പോഴെല്ലാം തൃശൂരിൽ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞാനും ബാലേട്ടനും ബാബുവുമെല്ലാം വിദ്യാർത്ഥി കോർണറിലേക്ക് പ്രസംഗം കേൾക്കാൻ പോകുമായിരുന്നു. ആ ഓർമ്മകളും ചേച്ചിയോട് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെ ഇവിടെ കാണുമ്പോൾ വലിയ സന്തോഷം.

😊😊💐💐

Sahithi - വിശ്വസാഹിത്യം മലയാളത്തിൽ

തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ചേറൂർ സാഹിതിയിൽ...

'വിശ്വസാഹിത്യം മലയാളത്തിൽ' അഞ്ചാം അദ്ധ്യായം.

വില്യം ഷേക്സ്പിയറുടെ
ഹാംലെറ്റ്
തകഴിയുടെ
ചെമ്മീൻ
ചർച്ച ചെയ്യപ്പെടുന്നു.

മുഖ്യ പ്രഭാഷണങ്ങൾ :
ഡോ പ്രമീളാ ദേവി I ഡോ സെബാസ്റ്റ്യൻ ജോസഫ് 
പങ്കെടുക്കുന്നവർ:
മോഹൻദാസ് പാറപ്പുറത്ത് I രാജലക്ഷ്മി മാനഴിI രാജൻ പെരുമ്പുള്ളി I അനിൽകുമാർ കോലഴി

ഏവർക്കും സ്വാഗതം

💐💐💐