Monday, 30 June 2025

ഹമാസ്

ഹമാസ് 
എന്ന വിഡ്ഢിത്തം ചെന്ന്
ഇസ്രായേലിൽ
ഒന്നു പൊട്ടിച്ചു.
ഇസ്രായേൽ വന്നു
അടിയോട് അടി 
കരുണയില്ലാത്ത തിരിച്ചടി.

പിന്നെ ഇസ്രായേൽ ചെന്ന്
ഇറാനിൽ ബോംബിട്ടു!
അപ്പോൾ
ഇറാനും തിരിച്ചു 
കൊടുത്തു തുടങ്ങി...

ആ സമയം
അമേരിക്ക വന്നു
ഇറാനിൽ ബോബിട്ടു.
അപ്പോൾ 
ഇറാൻ ചെന്നു 
ഖത്തറിലും
മറ്റും ബോംബിട്ടു....!

വെറും
സ്‌കൂൾ
കുട്ടികളെപ്പോലെ
കലഹം പോലെതന്നെ!
പക്ഷേ,
ഇവിടെ വർഷിക്കുന്നത്
ബോംബുകളാണ്.
പോവുന്നത് അനേകം
ജീവനുകളാണ്.
സംഭവിക്കുന്നത്
അനേകം
നാശനഷ്ടങ്ങളാണ്.

ഇനിയും ഇവർ
കടിപിടി കൂടും
ഇനിയും
ലോകസമാധാനം
ഇവർ കെടുത്തും.

ഇന്ത്യ-പാക് യുദ്ധത്തിലും
റഷ്യ-ഉക്രൈൻ
യുദ്ധത്തിലും
ഇവരുടെ
അദൃശ്യകരങ്ങൾ
എവിടെയൊക്കെയോ
കാണുന്നില്ലേ?
അതാണ്
ലോകസമാധാനത്തിന്
ഇവരുടെ ഭീഷണിയായി
വളരാൻ പോകുന്നത്.

ഇവരെല്ലാം
വലിയ രാജ്യത്തിന്റെ
ചെറിയ 
നേതാക്കൾ തന്നെ
ഒരു സംശയവുമില്ല.

നല്ല നേതാക്കൾക്ക് വേണ്ടത്
വലിയൊരു 
മനസ്സാണ്...
ഈ ലോകത്തെയും
പ്രപഞ്ചത്തേയും
ജീവിലോകത്തേയും
ഉൾക്കൊള്ളുവാൻ
കഴിയുന്നൊരു മനസ്സ്!
അതില്ലാത്തതിനാൽ
ഇവരെല്ലാം ഇങ്ങനെ
കലഹിച്ചു നാശം 
വിതക്കുന്നു.
ഈ തലമുറയ്ക്കും
വരാൻ പോകുന്നവർക്കും
ഇവരുടെ ചെയ്തികൾ
നാശം വിതക്കുന്നു.

...
വെടി നിർത്തൽ നല്ലത് തന്നെ
എന്നാൽ അത് താൽക്കാലികം
എന്നേ പറയാൻ പറ്റുകയുള്ളൂ.
   ....

Saturday, 14 June 2025

E M S സ്മൃതി


ഇന്ന് 
ഇ എം എസ് സ്മൃതി.
തൃശൂർ റീജ്യണൽ തിയറ്ററിൽ പോയപ്പോൾ ഇ എം എസ്സിന്റെ മകൾ രാധചേച്ചിയെയും കാണാൻ കഴിഞ്ഞു. കഴിഞ്ഞ വർഷവും ഇതുപോലെ ഇവിടെ വെച്ചുതന്നെ കണ്ടിരുന്നു. അതിനു ശേഷം ഒരിക്കൽ ഒരു പുസ്തകപ്രകാശനത്തിനു വിവേകോദയം സ്‌കൂളിൽ വന്നപ്പോഴും കണ്ടിരുന്നു.  

സ. ഇ എം ന്റെ അവസാന കാലത്ത് എപ്പോഴെല്ലാം തൃശൂരിൽ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞാനും ബാലേട്ടനും ബാബുവുമെല്ലാം വിദ്യാർത്ഥി കോർണറിലേക്ക് പ്രസംഗം കേൾക്കാൻ പോകുമായിരുന്നു. ആ ഓർമ്മകളും ചേച്ചിയോട് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെ ഇവിടെ കാണുമ്പോൾ വലിയ സന്തോഷം.

😊😊💐💐

Sahithi - വിശ്വസാഹിത്യം മലയാളത്തിൽ

തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ചേറൂർ സാഹിതിയിൽ...

'വിശ്വസാഹിത്യം മലയാളത്തിൽ' അഞ്ചാം അദ്ധ്യായം.

വില്യം ഷേക്സ്പിയറുടെ
ഹാംലെറ്റ്
തകഴിയുടെ
ചെമ്മീൻ
ചർച്ച ചെയ്യപ്പെടുന്നു.

മുഖ്യ പ്രഭാഷണങ്ങൾ :
ഡോ പ്രമീളാ ദേവി I ഡോ സെബാസ്റ്റ്യൻ ജോസഫ് 
പങ്കെടുക്കുന്നവർ:
മോഹൻദാസ് പാറപ്പുറത്ത് I രാജലക്ഷ്മി മാനഴിI രാജൻ പെരുമ്പുള്ളി I അനിൽകുമാർ കോലഴി

ഏവർക്കും സ്വാഗതം

💐💐💐


Thursday, 12 June 2025

പെട്ടെന്ന് പൊട്ടിമുളക്കുന്ന ചില ആഘോങ്ങൾ

കഥ

പെട്ടെന്ന് പൊട്ടിമുളക്കുന്ന ചില ആഘോഷങ്ങൾ


വഴിവക്കിലുള്ള ആലിന്റെ ചുവട്ടിൽ ഇരുന്ന്‌ നാല് സുഹൃത്തുക്കൾ ചുമ്മാ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒരാളുടെ ഫോണിലേക്ക് ഇവരുടെ ഒരു സ്നേഹിതന്റെ വിളി വന്നത്.

അവരുടെ എല്ലാവരുടെയും സുഹൃത്തായ ഭാസ്‌കരന്റെ തൊണ്ണൂറ്റിരണ്ടു വയസ്സുള്ള അമ്മയുടെ മരണവിവരം പറഞ്ഞുകൊണ്ടുള്ളതായിരുന്നു ആ വിളി. അമ്മ കുറച്ചു നാളായി വയ്യാതെ കിടക്കുന്നു. ഒരു സ്ത്രീയെ അമ്മയെ നോക്കാനായി നിർത്തിയിട്ടുണ്ട്.  രാവും പകലും ആ സ്ത്രീ തന്നെയാണ് അവസാന നാലുമാസമായി നോക്കിക്കൊണ്ടിരുന്നത്. സമയാസമയങ്ങളിൽ അമ്മയ്ക്ക് കഞ്ഞി കൊടുക്കുക, മരുന്ന് കൊടുക്കുക, വെള്ളം കൊടുക്കുക, നനഞ്ഞ തുണികൊണ്ട് മൂന്നു നേരം ശരീരം മുഴുവനും ഒപ്പിയെടുക്കുക...മലമൂത്ര വിസർജനങ്ങൾ വൃത്തിയാക്കുക... മുറി അടിച്ചു തുടച്ചു ദുർഗന്ധമില്ലാതെ സൂക്ഷിക്കുക... ഇതെല്ലാം ചെയ്യുന്നതിനു പുറമേ ബന്ധുക്കളോ  മറ്റു ആരെങ്കിലും വന്നാലോ മക്കൾക്കറിയാത്ത അമ്മയുടെ വിശേഷങ്ങൾ അവരുമായി പങ്കു വെക്കുക ഇതൊക്കെയായിരുന്നു അവരുടെ പണി.

ഇങ്ങനെ ജോലി ചെയ്യുന്നതിനു അമ്മയുടെ ഉദ്യോഗസ്ഥരായ നാലുമക്കളും ചേർന്ന് നല്ലൊരു തുക മാസാമാസം ശമ്പളമായി കൊടുക്കുകയും ചെയ്തു.  ഈ നാലു മാസത്തിനിടയിൽ ആകെ രണ്ടു തവണ മാത്രമേ സ്ത്രീ അവരുടെ സ്വന്തം വീട്ടിലേക്ക് ഓരോ രാത്രി നിൽക്കുന്നതിനു പോയിട്ടുള്ളൂ. അത്രയും ഭംഗിയായി സ്വന്തം അമ്മയെപ്പോലെ അവർ ഈ അമ്മയെയും നോക്കി. ആ കാര്യത്തിൽ ഈ നാലു മക്കളും ഈ സ്ത്രീയെ മനസാ സ്തുതിച്ചു.

നാല് ആണ്മക്കളും രണ്ട്‌ പെണ്മക്കളും അവരുടെ കുട്ടികളും പേരകിടാങ്ങളും ഉള്ള ഒരു അമ്മയാണ് ഇവരെങ്കിലും ആർക്കും അവരെ വേണ്ട രീതിയിൽ പരിപാലിക്കാൻ സമയമോ സൗകര്യമോ മനസ്സോ ഇല്ലാത്തതിനാലാണ് കാശ് കൊടുത്താലും വേണ്ടില്ല പരിചരിക്കാൻ ഒരാളെ ഏർപ്പെടുത്തിയത്.  പണം തുല്യമായി എല്ലാവരും കൂടി കൊടുത്തിനാൽ അമ്മയെ ഞങ്ങൾ നോക്കി എന്ന സംതൃപ്തിയും ഉണ്ട്. ആളുകളോട് അത് പറയുമ്പോഴും അതിന്റെ ഒരു ഗമ അറിയാതെ ആ മക്കളുടെ മുഖത്ത് പ്രതിഫലിക്കാറുണ്ട്.

ഞങ്ങൾ ഞങ്ങളുടെ അമ്മയെ പൊന്നുപോലെ നോക്കുന്നുണ്ട്. അവർ അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞു. 
നല്ല കാര്യം.
അതുതന്നെയാണ് വേണ്ടത്. ചിലർ മറുപടി പറഞ്ഞു. മറ്റു ചിലർ രഹസ്യമായി പരസ്പരം പറഞ്ഞത് ഇങ്ങനെയാണ് : അവര് അമ്മയെ നോക്കാൻ കാശ് കൊടുത്ത് ആളെ നിർത്തിയിരിക്കുകയാണ്. എന്നിട്ടാണ് ഈ വീരവാദം പറയുന്നത്!

ഇവരിൽ മൂന്നാമത്തെ മകൻ ഭാസ്‌കരന്റെ സ്നേഹിതൻ ഭരതനാണ് നമ്മുടെ ആലിഞ്ചുവട്ടിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ടീമിലെ അലക്സിനെ വിളിച്ചു മരണവിവരം പറഞ്ഞത്. അലക്‌സ് ഉടനെ മറ്റുള്ളവരോടു പറഞ്ഞു. പിറ്റേന്നാണ് ശവസംസ്‌കാരം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എടുക്കും. പറമ്പ് കുറെ ഉള്ളതിനാൽ വീട്ടിൽ തന്നെയാണ് ദഹിപ്പിക്കുന്നത്.

അപ്പോൾ ആരെങ്കിലും പോകുന്നുണ്ടോ? അലക്സ് ചോദിച്ചു. നാളെയല്ലേ? ആലോചിച്ചു തീരുമാനിക്കാം. ഒരാൾ പറഞ്ഞു. 
ശരി. ആലോചിച്ചു പറഞ്ഞാൽ മതി. ഞാൻ ഏതായാലും രാവിലെ അമ്മയെ കാണാൻ പോകുന്നുണ്ട്. ഭാസ്കരൻ എനിക്ക് അത്രയും വേണ്ടപ്പെട്ട ആളാണ്. അലക്‌സ് പറഞ്ഞു. നിങ്ങൾ ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഇന്നുതന്നെ വിവരം എന്നോട് വിളിച്ചു പറയണം. അതും പറഞ്ഞ് അലക്‌സ് അവിടെ നിന്നും പോയി.

അപ്പോൾ മറ്റുള്ളവരും ആലോചിച്ചു തുടങ്ങി. എന്തു ചെയ്യണം? ഭാസ്‌കരന്റെ അമ്മ മരിച്ചിട്ട് പോയില്ലെങ്കിൽ അത് മോശമല്ലേ? അവർ ചോദ്യങ്ങളും ഉത്തരങ്ങളുമായി കുറെ നേരം സംസാരിച്ചു. അവസാനം അവരും പോകാം എന്ന തീരുമാനത്തിലെത്തി.

ഇനി മറ്റാരെങ്കിലും ഉണ്ടാകുമോ? ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ശ്രീനിവാസൻ ചോദിച്ചു.  നമ്മുടെ ടീമിൽ പത്തമ്പതു പേര് ഉള്ളതല്ലേ? അവരെ വിവരം അറിയിച്ചില്ലെങ്കിൽ അവർ ബഹളം വെക്കില്ലേ?

അങ്ങനെയാണ് അവർ ഭാസ്‌കരന്റെ അമ്മയുടെ മരണവിവരം അവരുടെ തൃശൂർ ടീം വാസുപുരം ഗ്രൂപ്പിൽ പോസ്റ്റ്  ചെയ്തത്. കൂടാതെ നാല്‌ പേര് പോകുന്ന വിവരവും ഇനി ആരെങ്കിലും മരിച്ച വീട്ടിലേക്ക് കൂടെ വരുന്നുണ്ടോ എന്ന ചോദ്യവുമായി ഒന്നുരണ്ടു പോസ്റ്റുകൾ വേറെയും ഇട്ടു.

അമ്മയുടെ മരണവിവരവും ചിലരെല്ലാം അങ്ങോട്ട് പോകുന്ന വിവരവും  സുഹൃത്തുക്കൾ എല്ലാവരും അറിഞ്ഞു.

ഇനി മറ്റാരെങ്കിലും പോകുന്നുണ്ടോ എന്നൊരു ചോദ്യം വീണ്ടും ഉയർന്നുവന്നു. അപ്പോൾ സലീമും, അഷ്‌റഫും, പ്രസാദും വരാൻ ഉണ്ടാകും എന്നൊരു മറുപടി വന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ വർഗീസും, ആനന്ദും വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഒരു കാറിലേക്കുള്ള ആളായി. ഇത്തിരി ടൈറ്റാകും എന്നേയുള്ളു. അങ്ങനെ ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോഴാണ് ശങ്കരനും ഔസേപ്പും ഉണ്ടെന്ന് പറയുന്നത്. അത് കണ്ടപ്പോൾ ചിലർ ചിരിയുടെ ചിഹ്നങ്ങളും ചിലർ തംസ്‌അപ്പ് ചിഹ്നങ്ങളും കാണിച്ചു.

അങ്ങനെ ഏകദേശം രാത്രി പത്തുമണി കഴിഞ്ഞപ്പോൾ ഒരു ഗൂഗിൾ മീറ്റ് വെച്ചാലോ എന്നു തോന്നിയത്. മിനിറ്റുകൾക്കുള്ളിൽ ഗൂഗിൾ മീറ്റ് ആരംഭിച്ചു.  പിന്നീട് നീണ്ട ചർച്ചകൾ തുടങ്ങി. ആരൊക്കെയാണ് പോകാൻ തയ്യാറുള്ളത്? എത്ര പേര് ഉണ്ട്? വണ്ടി ഏതു വിളിക്കണം? എത്ര മണിയ്ക്ക് പുറപ്പെടും? എപ്പോൾ തിരിച്ചു വരും? ആരെങ്കിലും ഇതിനു മുൻപ് അവിടെ പോയിട്ടുണ്ടോ? റീത്ത് ആര് വാങ്ങും? വീട് അയ്യമ്പുഴയിലാണ് പക്ഷേ അവിടേയ്ക്ക് ഇതുവരെ ആരും പോയിട്ടില്ല. പോകേണ്ടി വന്നിട്ടില്ല. അവസാനം ഒന്നര മണിക്കൂറോളം ചർച്ച ചെയ്തു അവർ രാവിലെ എട്ടു മണിയ്ക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഇപ്പോൾ പോകാൻ പത്തൊമ്പത് പേര് തയ്യാറായിട്ടുണ്ട്. അതുകൊണ്ട് ഒരു ടെമ്പോ വിളിക്കാനും തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ ഏഴേമുക്കാലിന് തന്നെ അലക്‌സ് ടെമ്പോ എത്തണമെന്ന് പറഞ്ഞിരുന്ന വാസുപുരത്തെ ജംഗ്ഷനിൽ ഉള്ള കപ്പേളയുടെ മുന്നിലെത്തി നോക്കുമ്പോൾ ആരും വന്നിട്ടില്ല. വരുന്നവരെല്ലാം കൃത്യമായി സമയത്തിന് ഇവിടെ എത്തിയേക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. എട്ടുമണിയ്ക്ക് പുറപ്പെടാൻ വണ്ടിപോലും എത്തിയിട്ടില്ല.

അങ്ങനെ നിൽക്കുമ്പോൾ അതാ കൃഷ്ണനും സുദേവനും കൂടി ഒന്നിച്ചു വരുന്നു. ഇന്നലെ നടന്ന ഗൂഗിൾ മീറ്റിൽ ഇവർ വരുമെന്നോ വരില്ലെന്നോ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ അവരാണ് ഇപ്പോൾ ആദ്യം എത്തിയിരിക്കുന്നത്.

പിന്നെ അഞ്ചു മിനിറ്റിനുള്ളിൽ  ഒരാളൊഴികെ എല്ലാവരും എത്തിച്ചേർന്നു. അങ്ങനെ നിൽക്കുമ്പോഴേക്കും വണ്ടിയും എത്തി. ഇനി വരാമെന്ന് പറഞ്ഞിരുന്ന ജോർജ്ജ് കൂടി എത്തിയാൽ പോകാം. എല്ലാവരും കൃത്യസമയത്ത് എത്തിയതിൽ പരസ്പരം അഭിനന്ദിച്ചു. ആ ജോർജ്ജ് എവിടെ പോയി കെടക്കുന്നു? ആരെങ്കിലും ഒന്നു വിളിച്ചു നോക്കു. ഒരാൾ പറഞ്ഞു.

അങ്ങനെയാണ് നാസർ ജോർജ്ജിനെ വിളിക്കുന്നത്.  നാസർ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ട്. പക്ഷേ എടുക്കുന്നില്ല. അപ്പോൾ ചിലർ പറഞ്ഞു ഒരുപക്ഷേ ജോർജ്ജ് വണ്ടിയിൽ വന്നുകൊണ്ടിരിക്കുകയായിരിക്കും. അതായിരിക്കും എടുക്കാത്തത്. അഞ്ചു മിനിറ്റ് കൂടി നോക്കാം. എന്നിട്ടും കണ്ടില്ലെങ്കിൽ നമുക്ക്‌ പോകാം. ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

അതും പറഞ്ഞു നിൽക്കുമ്പോൾ നാസറിന്റെ ഫോണിലേക്ക് ജോർജ്ജിന്റെ വിളി വന്നു.  നിങ്ങൾ എല്ലാവരും എത്തിയോ? ഞാനിതാ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. ഒന്ന് വെയ്റ്റ് ചെയ്യണേ എന്ന് പറഞ്ഞുകൊണ്ടുള്ള വിളിയായിരുന്നു അത്.

നീ വേഗം വായോ... ഞങ്ങളെല്ലാം നിന്നെ കാത്തു നിൽക്കുകയാണ്. ഇവിടെ എല്ലാവരും എത്തി. വണ്ടി വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് എത്തിചേരൂ.... എന്ന മറുപടി കൊടുത്ത് നാസർ ഫോൺ കട്ട് ചെയ്തു.

ജോർജ്ജ് ഇപ്പോൾ എത്തിച്ചേരും. വീട്ടിൽ നിന്നും പുറപ്പെട്ടു എന്ന വിവരം നാസർ എല്ലാവരോടും പറഞ്ഞു.  അത് കേട്ടപ്പോഴാണ് മാധവൻ പറയുന്നത് ജോർജ്ജ് എത്തുന്നതിനു മുൻപ് ഞാൻ ആ ചായക്കടയിൽ പോയി ഒരു കാലി അടിച്ചിട്ട് വരാം എന്ന്. ഇതും പറഞ്ഞു മാധവൻ ആ ചായക്കടയിലേക്ക് നടക്കുമ്പോൾ സുരേന്ദ്രനും അർമുഖനും ഒപ്പം കൂടി. ഞങ്ങളും കൂടി ഉണ്ട് ചായ കുടിക്കാൻ.

എന്നാൽ നമുക്ക് ഇനി എല്ലാവർക്കും വണ്ടിയിൽ കയറി ഇരിക്കാം എന്ന്‌ അലക്‌സ് വിളിച്ചു പറഞ്ഞു. അങ്ങനെ ബാക്കി എല്ലാവരും വണ്ടിയിൽ കയറി തങ്ങളുടെ സീറ്റിൽ ഇരുന്നു.  ആ സമയത്ത്  ഓടിപിടഞ്ഞു ജോർജ്ജും വന്നു ചേർന്നു.  അപ്പോൾ എല്ലാവരും ചേർന്ന് ജോർജ്ജിന്റെ മെക്കിട്ട് കയറികൊണ്ടു ചോദിച്ചു നീ എന്താ ഇത്രയും വൈകിയത്? നീ ഒരുത്തൻ കാരണം എത്ര സമയം പോയി എന്നറിയോ? 

അപ്പോൾ അതിനു മറുപടി പറയുന്നതിന് പകരം ജോർജ്ജ് പറഞ്ഞത് ഇങ്ങനെയാണ്. വീട്ടിൽ പെട്ടെന്ന് ഒരു ഗസ്റ്റ് കയറി വന്നു. എന്താ ചെയ്യാ.... ആ കാര്യമൊക്കെ ഞാൻ പിന്നെ പറയാം. വണ്ടി വിടാൻ നോക്ക്.

വണ്ടിയൊക്കെ വിടാം. നിന്നെ കാണാതായപ്പോൾ മൂന്നു പേർ ചായ കുടിക്കാൻ പോയി. അവര് എത്തിയാൽ ഉടൻതന്നെ വണ്ടി വിടാം.

അവസാനം ചായ കുടിയും കഴിഞ്ഞു അവരെത്തി സീറ്റിൽ ഇരുന്നു.  വണ്ടി വിടാൻ മുക്കാൽ മണിക്കൂർ വൈകിയതിൽ പലരും പരിഭവം പറഞ്ഞു. ഈ ജോർജ്ജ് ഒരുത്തൻ കാരണമാണ് ഇത്രയും വൈകിയത്. ഇനിയെങ്കിലും എവിടേക്കെങ്കിലും പോകാൻ തീരുമാനിച്ചാൽ കൃത്യസമയത്ത് തന്നെ എത്തിച്ചേരണം. എങ്കിലേ വിചാരിച്ചപോലെ പോയി വരാൻ കഴിയുള്ളു. അങ്ങനെ ചർച്ച മുറുകുന്നതിനിടയിൽ സുന്ദരൻ പറഞ്ഞു പോകുന്ന വഴിയ്ക്ക് ടൗണിൽ പൂക്കടയുടെ അടുത്ത് ഒന്നു നിർത്തണം. റീത്ത് പറഞ്ഞു വെച്ചിട്ടുണ്ട്. അത് വാങ്ങണം.

അപ്പോൾ ചിലർ സംശയം അവിടെയും കുറെ സമയം പോകുമോന്ന്. ഇല്ല. അവിടെ സമയം പോവില്ല. ഞാനിപ്പോൾ ഒന്നുകൂടി വിളിച്ചിട്ടുണ്ട്. അവിടെ എത്തുമ്പോൾ വണ്ടി നിർത്തി ഞാൻ അങ്ങോട്ട് ചെല്ലുന്നു. പൈസ കൊടുത്ത് റീത്തു വാങ്ങുന്നു. തിരിച്ചു വരുന്നു. അത്രേയുള്ളൂ.  അപ്പോൾ വർഗീസ് ഇടപ്പെട്ട്‌ പറഞ്ഞു. സുന്ദരൻ പറഞ്ഞെതെല്ലാം ശരിതന്നെ. എന്നാൽ നമ്മൾ അവിടെ എത്തുമ്പോഴേക്കും അർജന്റായി ഒരാൾ റീത്തിനു വന്നാൽ നമ്മുടെ റീത്ത് അവർക്ക് കൊടുക്കും. പിന്നെ നമുക്കുള്ളത് ഉണ്ടാക്കി തുടങ്ങും. ഞങ്ങളൊരിക്കൽ റീത്തു വാങ്ങാൻ ചെന്നപ്പോൾ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഇതും പറഞ്ഞു അയാൾ ഉറക്കെ ചിരിച്ചു. അപ്പോൾ സുന്ദരൻ പറഞ്ഞു അത് നിങ്ങൾ പോയപ്പോഴല്ലേ. ഞാൻ വിളിച്ചു പറഞ്ഞാൽ അങ്ങനെയൊന്നും സംഭവിക്കില്ല. സുന്ദരനും വിട്ടുകൊടുത്തില്ല.
ഈ വക സംസാരത്തിനിടയിൽ വണ്ടി ആ പൂക്കടയുടെ മുന്നിലെത്തി. സുന്ദരൻ ഇറങ്ങി കടയിൽ ചെന്ന് പണം കൊടുത്തു റീത്തുമായി വണ്ടിയിൽ വന്നു കയറി. കണ്ടോ? ഞാനൊക്കെ വിളിച്ചു പറഞ്ഞാൽ ഇങ്ങനെയാണ്. കടുകിടെ ഒരു മാറ്റവും വരില്ല. കണ്ട ചൊക്ലികൾ പറഞ്ഞാൽ വർഗ്ഗീസ് പറഞ്ഞപോലെയിരിക്കും.ഹ... ഹ... ഹ... സുന്ദരൻ പൊട്ടിച്ചിരിച്ചു.

ഇത് കേട്ടപ്പോൾ വർഗീസിന് സഹിച്ചില്ല. എന്നാലും സുന്ദരാ... നീ ഞങ്ങളെ ചൊക്ലി... എന്നു വിളിച്ചത് ശരിയായില്ലാ... ട്ടാ...

അത് കേട്ടപ്പോൾ വണ്ടിയിലെ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ സുന്ദരൻ പറഞ്ഞു. ഞാൻ നിന്നെയല്ല പറഞ്ഞത്....  ഒരു പൊതുവായ കാര്യമാണ് പറഞ്ഞത്. എവിടെയും ആളുവില കല്ലുവില എന്നു കേട്ടിട്ടില്ലേ? ഇവിടെയും അതന്നെ. അത്രേയുള്ളൂ.

ഇങ്ങനെയെല്ലാം തർക്കിച്ചും വർത്തമാനം പറഞ്ഞും അവസാനം വണ്ടി മരണവീട്ടിൽ എത്തിച്ചേർന്നു.  വീടിന്റെ മുന്നിൽ എല്ലാവരും നിശബ്ദരായി പയ്യെ ഇറങ്ങി. എല്ലാവരും ഇറങ്ങിയപ്പോൾ വണ്ടി അല്പം മാറി പാർക്ക് ചെയ്യാൻ പോയി.

ഭാസ്‌കരൻ സുഹൃത്തുക്കളെ ഇത്രയും പേരെ ഒന്നിച്ചു കണ്ടപ്പോൾ ചെറുതായി ഒന്നു ഞെട്ടുകയും അതേസമയം ഉള്ളിൽ ഒരു സന്തോഷം വരികയും ചെയ്തു. എന്നാൽ അത് പുറത്തു കാണിച്ചില്ല. അമ്മ മരിച്ച വിവരം വാസുപുരത്തെ സ്നേഹിതർ അറിയുമ്പോൾ രണ്ടോ മൂന്നോ പേര് മാത്രം വരുമായിരിക്കാം എന്നേ കരുതിയുള്ളൂ. പക്ഷേ ഇപ്പോൾ ഇതാ ഒരു വണ്ടി നിറയെ ആളുകൾ എത്തിയിരിക്കുന്നു.

സ്നേഹിതർ എല്ലാവരും ഒന്നിച്ചു ചെന്ന് റീത്ത് വെക്കുകയും അമ്മയെ തൊഴുകയും ചെയ്തു. അപ്പോൾ വീടിനകത്തെ ആ ഹാളിൽ സ്ത്രീകൾ ആരൊക്കെയോ ഇരുന്നു കരയുകയും ചിലർ നിശബ്ദരായി ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവിടെ  എണ്ണവിളക്ക് തെളിഞ്ഞു കത്തുകയും ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞു നിൽക്കുകയും ചെയ്തു. അമ്മ ഫ്രീസറിൽ കണ്ണുകൾ അടഞ്ഞു ചെറുപുഞ്ചിരിയുമായി കിടക്കുന്നു.

റീത്ത് വെച്ചതിനു ശേഷം എല്ലാവരും പുറത്തിറങ്ങി. വിശാലമായ മുറ്റത്തെ പന്തലിൽ കുറച്ചുപേർ ഇരിക്കുന്നുണ്ട്. കുറച്ചു ആളുകൾ മരച്ചുവടുകളിൽ വട്ടം കൂടി നിന്നു സംസാരിക്കുന്നുണ്ട്.  ഭാസ്‌കരന്റെ സഹോദരങ്ങളെ വാസുപുരത്തു നിന്നും പോയവർ പരിചയപ്പെട്ടു. വിശേഷങ്ങൾ പങ്കുവെച്ചു. അങ്ങനെ ഏതാണ്ട് അര മണിക്കൂർ ആയപ്പോൾ ഭാസ്‌കരനോട് യാത്ര പറഞ്ഞു എല്ലാവരും വണ്ടിയിൽ വന്നു കയറി.

ഭാസ്‌കരന്റെ വീടിന്റെ ഏരിയ കഴിഞ്ഞതോടെ വണ്ടിയിൽ പാട്ട് വെച്ചു. ചിലർ കൂടെ പാടി. ചിലർ കയ്യടിച്ചു ഒപ്പം പാടി. ചിലർ സീറ്റിൽ നിന്നും എണീറ്റ് ഡാൻസ് ചെയ്യാനും തുടങ്ങി.  അതിനിടെ ചിലർ പറഞ്ഞു ഏതെങ്കിലും ബാറിന്റെ മുന്നിൽ വണ്ടി നിർത്തി തരണം. രണ്ടെണ്ണം വിട്ടിട്ട് നമുക്ക് യാത്ര തുടരാം.

വണ്ടി ചാലക്കുടി എത്തിയപ്പോൾ അവിടെ ഒരു ബാറിലേക്ക് വണ്ടി വിട്ടു.  ആവശ്യക്കാർ അവിടെ കയറി. മറ്റു ചിലർ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോയി. അങ്ങനെ ഒന്നര മണിക്കൂറോളം ഭക്ഷണത്തിനും പാനിയങ്ങൾ സേവിക്കുന്നതിനും ചെലവഴിച്ചു.

തിരിച്ചു വണ്ടിയിൽ കയറുമ്പോൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ചിലർ ആടിയാടി വന്നാണ് വണ്ടിയിൽ പൊത്തിപ്പിടിച്ചു കയറിയത്. ചിലർ മുറുക്കാൻ മുറുക്കിയും ചിലർ സിഗററ്റ് വലിച്ചും വന്നു കയറി. വണ്ടിക്കകത്തു എല്ലാവരും കയറി കഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു വിന്റോ ഗ്ലാസ് എല്ലാം തുറന്നു വെക്കണം. സിഗററ്റ് വലി കഴിഞ്ഞതിനു ശേഷം ഏ സി ഓൺ ചെയ്യാം.

വണ്ടിയിൽ പാട്ടു വെച്ചു. വീണ്ടും കയ്യടിയും നൃത്തവും തുടങ്ങി. ബാറിൽ നിന്നും ഇറങ്ങുമ്പോൾ രണ്ടു ഫുള്ള് വേറെയും വാങ്ങിയിരുന്നു. ഇനിയും പോരാത്തത് വണ്ടിയിൽ ഇരുന്നു കഴിക്കാൻ. അവിടെ കഴിച്ചു മതിയാത്തവർ വീണ്ടും വണ്ടിയിൽ ഗ്ലാസ്സിലേക്ക് ഒഴിച്ചു പാകത്തിന് വെള്ളം ചേർത്ത് കുടിച്ചു. കൊറിക്കാൻ മിസ്ച്ചർ, മീൻ വറുത്തത്, ചിക്കൻ പൊരിച്ചത് അങ്ങനെ പലതും ഉണ്ടായിരുന്നു.

അവരിപ്പോൾ മരണവീടും മരിച്ച ആളെയും മരണത്തേയും മറന്നു. എല്ലാവരും ഒരു ടൂർ പോയി വരുന്ന ആഘോഷത്തിന്റെ പ്രസരിപ്പിൽ ആയിരുന്നു. വണ്ടിയിൽ ചിലർ സ്റ്റീരിയോ ഓഫ് ചെയ്തു പകരം മൈക്ക് വാങ്ങി പാട്ട് പാടാൻ തുടങ്ങി. നൃത്തവും ഒപ്പം കയ്യടിയും മുറുകി. ഡാ... ജീവിതം ഇത്രയേയുള്ളൂ. ആഘോഷിച്ചു തീർക്കുക. പറ്റുന്ന എല്ലാ അവസരങ്ങളും ആഘോഷമാക്കുക. ഇങ്ങനെ ആടിയും പാടിയും  അവരുടെ വണ്ടി നാലുമണിയോടെ വാസുപുരത്തേക്ക് തിരികെ എത്തി. വണ്ടി വേഗത്തിൽ നാട്ടിൽ എത്തിയതിൽ പലരും നിരാശരായി. ആ ദുഃഖഭാരത്തിൽ അവർ സ്വന്തം വീടുകളിലേക്ക് മടങ്ങി.

...

രാജൻ പെരുമ്പുള്ളി

Friday, 6 June 2025

മനുഷ്യൻ

മനുഷ്യൻ

ചിലർ വിചാരിക്കുന്നു
ഞാൻ ക്രിസ്ത്യനെന്ന്
മറ്റുചിലർ പറയുന്നു
ഞാൻ ഹിന്ദുവെന്ന്‌
ഇതൊന്നുമല്ലെടോ
ഞാൻ 
വെറും പച്ചമനുഷ്യനെന്നു
പറഞ്ഞാലോ?
അവരമ്പരന്നു
വിശ്വസിക്കാതെ നിൽക്കുന്നു! 
മനുഷ്യനെ വേണ്ടാത്ത കാലം
ചിരിക്കുന്നു...
ഹ... ഹ... ഹ...
😄😄😄

രാജൻ  പെരുമ്പുള്ളി

Sunday, 1 June 2025

അഘോരികളുടെ നടുവിൽ

ആഘോരികളുടെ നടുവിൽ

സുരേഷ് സോമപുര

അഘോരി സാത്തെ പാഞ്ച്‌ ദിവസ്
എന്ന നോവലിന്റെ വിവർത്തനമാണ്

ചന്തം മണിയാണ് വിവർത്തനം
ചെയ്തിരിക്കുന്നത്.

ആഘോരികളുടെ ജീവിതം, പൂജ,  ജീവിതവീക്ഷണം എന്താണ് എന്ന് അറിയാനുള്ള ഒരു യാത്ര.

മന്ത്രതന്ത്ര പ്രാവീണ്യം  നേടി ചാമുണ്ഡി ദേവിയുടെ കുങ്കുമപ്പൊട്ടു തൊട്ട് നീണ്ട താടി വളർത്തി നഗ്നരായും ചിലർ കൗപീനരായും രക്തം കുടിച്ചും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്യുന്ന ആഘോരികളുടെ ജീവിതം തപസ്സ്, നിഷ്ടകൾ എല്ലാം ഈ നോവലിന്റെ വിഷയമാണ്.

മധ്യപ്രദേശിലെ നിബിഡമായ ഒരു കാടിന്റെ മധ്യത്തിൽ ആഘോരമാർഗികൾ നടത്തുന്ന ഒരു രഹസ്യ സാധന ശിബിരം കാണാൻ എഴുത്തുകാരൻ സുരേഷ് ജി ക്ഷണിക്കപ്പെടുന്നു.

ഘോരസിംഹത്തിനെപോലും വശീകരിച്ചു ഒരു ആട്ടിൻ കുട്ടിയെപ്പോലെ നിർത്തുവാൻ കഴിയുമെന്നാണ് ഇതിലെ കഥാപാത്രം  അഘോരി ബാബ ഭൈരവനാഥൻ പറയുന്നത്.

സാധനാശിബിരം അമാവാസി ദിവസത്തിനു ഏഴെട്ടു ദിവസം മുൻപ് തുടങ്ങും. പിന്നെ അമാവാസി കഴിഞ്ഞു മൂന്നു ദിവസത്തിനു ശേഷം അവസാനിക്കും.

ഇതിൽ ഏതു ദിവസം വേണമെങ്കിലും ശിബിരത്തിൽ പങ്കുകൊള്ളാം. പക്ഷേ അവിടെ എന്തെങ്കിലും അഭിപ്രായം പറയണമെങ്കിൽ അതിലെ പ്രധാനിയോട് അനുവാദം ചോദിച്ചിട്ട് വേണം.

വസ്ത്രങ്ങൾ ഒഴിച്ച് വേറെ ഒന്നും എടുക്കാൻ പാടില്ല. സ്ത്രീകളും പുരുഷൻമാരുമടക്കം നൂറോളം അഘോരികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്.

കൽപനായോഗത്തിന്റെ സാധകനായ സുരേഷ് ആത്മബലത്തിന്റെ ശക്തികൊണ്ടാണ് അങ്ങോട്ട് പോകുന്നത്.

അങ്ങനെ അലെക് ആനന്ദർ എന്ന അഘോരിയോടൊപ്പം  ജപൽപ്പൂരിൽ നിന്നും ഉൾനാടൻ ഗ്രാമങ്ങളിലൂടെ വനത്തിലേക്ക് യാത്ര തിരിക്കുന്നു.

ചരസ് നിറച്ച ഹുക്ക വലിച്ചുകൊണ്ട് ചുവന്ന കണ്ണുകളുള്ള അലെക് ആനന്ദർ എന്ന ഭീമാകാരൻ അങ്ങനെ ജീപ്പിന്റെ മുൻസീറ്റിൽ ഇരുന്നു. യാത്രയുടെ ഇടയിൽ വെച്ച് വണ്ടി നിർത്തി ഫ്‌ളാസ്‌കിൽ നിന്നും പാൽ കപ്പിൽ ഒഴിച്ച് കുടിക്കാൻ കൊടുക്കുന്നു.  അത് വാങ്ങി കുടിച്ചതോടെ സുരേഷ് ജി ഒരു മയക്കത്തിലേക്ക് പോകുന്നു.

പിന്നീട് കുറേകഴിഞ്ഞു അഘോരി തട്ടി വിളിച്ച് ഉണർത്തുമ്പോൾ  മാനം മറയ്ക്കാൻ മാത്രം വസ്ത്രം ധരിച്ച സ്ത്രീ പുരുഷ കൂട്ടം അവിടെ ഉണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തിൽ നാലുപാടും വൻവൃക്ഷങ്ങൾ നിറഞ്ഞ കാടും കുത്തനെയുള്ള മലയും. ഈ മല കയറിയിറങ്ങി വേണം ഇനി ശിബിരത്തിൽ എത്താൻ.

സിംഹവും കാട്ടുപോത്തുമടക്കം ധാരാളം മൃഗങ്ങളുള്ള വനത്തിലൂടെ നടന്ന് അവസാനം മലയുടെ അടിവാരത്തിൽ എത്തിച്ചേരുന്നു. അവിടെ 'u' ആകൃതി യിൽ ഉള്ള ഒരു വീട്ടിലാണ് ഇവരെല്ലാം താമസിക്കുന്നത്.

ആഘോരികളെപ്പറ്റി ഇവിടെ പറയുന്നത് ഇങ്ങനെയാണ്.

പേജ് 23
വാമമാർഗ്ഗം അഥവാ അഘോരമാർഗ്ഗം ഏകദേശം നാലയ്യായിരം വർഷങ്ങൾ കഴിഞ്ഞു പോയി എന്ന് ഊഹിക്കപ്പെടുന്നു. ജീവിതത്തിന്റെ നശ്വരത കണ്ട് ലൗകികജീവിതത്തിൽ നിരാശ തോന്നി. ചില വിജ്ഞാനികൾ ത്യാഗത്തിന്റെ മഹത്വം മനസ്സിലാക്കിയിരുന്നു. എന്നാൽ ചില സത്യാന്വേഷികൾ ഇതിന്റെ വിരുദ്ധ മാർഗ്ഗത്തിൽ മുന്നോട്ടു നീങ്ങി. ഇവർ സുഖഭോഗങ്ങൾക്ക് മാത്രം വിലകല്പിച്ചിരുന്നു. സ്വർഗ്ഗസമാനമായ ഈ ഭൂമിയിലുള്ള എല്ലാ സുഖങ്ങളും ആനന്ദത്തോടെ ഭോഗിക്കാനാണ് ഈ ജന്മം എന്നുള്ളതായിരുന്നു ഇവരുടെ ദൃഢവിശ്വാസം. വൈദികയുഗത്തിലെ യജ്ഞാദിക്രിയാ കലാപങ്ങളിൽ നിന്നാണ് ഈ വിചാരം ജനിച്ചത്‌.  ത്യാഗത്തിന്റെ മഹത്വം കൂടുതൽ ജനപ്രിയമായി. ഭോഗത്തിന്റെ വിചാരം ഇതിന് വിരുദ്ധമായി. എന്നു പറഞ്ഞാൽ വാമമാർഗ്ഗത്തിൽ മുൻപോട്ടു പോയി. അതിനാൽ അഘോരമാർഗ്ഗം വാമമാർഗ്ഗമെന്ന്‌ വിളിക്കാൻ തുടങ്ങി. അഘോരികൾ മാത്രമല്ല, കാപാലികരും താന്ത്രികരും മറ്റു മാന്ത്രികരും വാമമാർഗ്ഗത്തിൽ ചേർന്നു.

ഈ വാമമാർഗ്ഗത്തിൽ ഏതെങ്കിലും രീതിയിൽ അഞ്ചുതരം 'മ' കാരങ്ങൾക്ക് സദാ മാഹാത്മ്യം കിട്ടിക്കൊണ്ടിരുന്നു.  മാംസം, മദ്യം, മന്ത്രം, മൈഥുനം, മൃത്യു.  മാംസം, മദ്യം ഇവ രണ്ടും ഗോപ്യമല്ല. ഇവർ മാംസാഹാരവും മദ്യപാനവും തങ്ങളുടെ ധർമ്മം എന്നാണ് വിശ്വസിക്കുന്നത്.  കഞ്ചാവ്, ഭാംഗ്, ചരസ്സ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇവരുടെ ധർമ്മത്തിന്റെ ഒരു ഭാഗമാണ്. തങ്ങളുടെ മന്ത്രശക്തിയെപ്പറ്റി വാമമാർഗ്ഗികൾക്ക് വലിയ വിശ്വാസമുണ്ട്.  മൈഥുനം ഇവർക്ക് ജീവന്റെ പ്രതീകമാണ്. ഇവരുടെ തന്ത്രശാസ്ത്രം മൈഥുനത്തിന്റെ നാനാവിധമായ ശുപാർശകൾ നിറഞ്ഞതാണ്.

മൈഥുനം കൊണ്ട് ശക്തിസഞ്ചയനം ഉണ്ടാവുമെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം.  നാരിയെ ഇവർ പ്രകൃതിസ്വരൂപമാണെന്നാണ് വിശ്വസിക്കുന്നത്.  ആയതിനാൽ നാരി.... യഥാശക്തി, ഇഷ്ടം പോലെ ഭോഗിക്കപ്പെടുന്നു.

അഘോരസിദ്ധാന്തപ്രകാരം ശിവലിംഗം, പുരുഷ-പ്രകൃതി സംഭോഗപ്രതീകമാണ്.  ശിവദേവാലയങ്ങളിൽ മിഥുനമൂർത്തികൾ ഇല്ലെങ്കിൽ അഘോരികൾ അവിടെ ആക്രമണം നടത്തി അതിനെ നശിപ്പിക്കാൻ വരെ മടിക്കില്ല എന്ന്‌ പറയപ്പെടുന്നു.  അഘോരികളുടെ ഏതൊരു സാധനാപ്രക്രിയയും മാംസം, മദ്യം, മൈഥുനം, മന്ത്രം, മൃത്യു എന്നിവയില്ലാതെ പൂർണമാകുന്നില്ല. പശുബലി അല്ലെങ്കിൽ നരബലിയെ മൃത്യുവിന്റെ പ്രതീകരൂപത്തിൽ സ്വീകരിക്കുന്നു.

ഇതാണ് അഘോരികളുടെ ജീവിതം. ഇതുപ്രകാരമായിരിക്കും അവർ ജീവിതം കഴിച്ചുകൂട്ടുന്നത്.

അഘോരികളുടെ ജീവിതം കാണാനും പഠിക്കാനും വന്ന സുരേഷ് ജിയ്‌ക്ക്   പരാത്മർജി-ലഗു ലേ ശ്ജിയിൽ നിന്നും ജ്ഞാനമോ വെളിച്ചമോ ലഭിക്കാതെ  വരുന്നതിൽ നിരാശയുണ്ട്. അക്കാര്യം അദ്ദേഹം നികുംഭർജിയോട് തുറന്നു പറയുന്നു.

പേജ് 39
ഭയങ്കരനായ അഘോരി ഒരുത്തൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. കാട്ടിലെ കാൽനടവഴിയിൽ നടന്നു വരുന്ന അദ്ദേഹം. പതിനഞ്ച് വയസ്സിന്റെ പ്രായമുള്ള ഒരു ആദിവാസി പെൺകൊടിയെ കക്ഷത്തിൽ മുറുക്കിപിടിച്ചിരുന്നു.  ആ പെൺകുട്ടി ബോധരഹിതയായിരുന്നു എന്നത് വ്യക്തമായിരുന്നു.  അദ്ദേഹത്തിന്റെ കൂടെ മദ്ധ്യവയസ്സുള്ള സ്വാമിനിയെപ്പോലെ കാണപ്പെടുന്ന ഒരു സ്ത്രീയും വരുന്നുണ്ട്.  ആ സ്ത്രീ കേവലം കാഷായവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. അവരുടെ തലമുടി ചുമലിൽ നിന്നും ഊർന്നിറങ്ങി കിടന്നിരുന്നു. കഴുത്തിൽ രുദ്രാക്ഷമാലയും ഉണ്ട്. തേജസ്സുള്ള മുഖം! പ്രഭാവശാലീനമായ വ്യക്തിത്വം.

നികുംഭർ ഉടനെ എന്റെ ചെവിയിൽ പറഞ്ഞു ആ സ്ത്രീ അദിതി മാതാവ്. അഘോരികൾ എല്ലാവരും 'മാതാവ്' എന്നാണ് വിളിക്കുന്നത്. ബലികൊടുക്കാനാണ് ആ പെൺകുട്ടിയെ കൊണ്ടുവരുന്നത്. അവരുടെ കൂടെയുള്ള ഭയങ്കര അഘോരി, ബാബാ വാമദേവൻ മഹാശക്തിശാലിയാണ്.  ഒരുപക്ഷേ എല്ലാവരെക്കാളും പ്രഭാവശാലിയാണ്.

മൈഥുനം പോലെതന്നെ രക്തവും മാംസവും മന്ത്രവും ഇവരുടെ അനുഷ്ഠാനങ്ങളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നു.

അവിടെ തയ്യാറാക്കിയ യജ്ഞകുണ്ഡത്തിനു ചുറ്റും മുപ്പതോളം അഘോരികളും നഗ്നരായ യുവതികളും നൃത്തം ചെയ്യുന്നു. ഇടയ്ക്കിടെ രക്തം കലർന്ന സോമരസം തലയോട്ടിയിൽ പകർന്നു ആവശ്യം പോലെ അകത്താക്കി തങ്ങൾക്ക് ലഭിക്കുന്ന ഇണകളെ വിടാതെ ചുംബിച്ചു അവസാനം മണിക്കൂറുകൾ നീളുന്ന മൈഥുനത്തിൽ ഏർപ്പെടുന്നു.  ലഹരിയിൽ മുങ്ങിയ യുവതികളും അതെല്ലാം ആഘോഷമാക്കുന്നു.

പേജ് 48
ഈ യുവതികളുടെ ഭിക്ഷ എടുത്തിട്ടുണ്ടോ? ഞാൻ നികുംഭരോട് ചോദിച്ചു.

"ഇല്ല. എന്നാൽ സോമരസം കുടിച്ച ഭിക്ഷാർത്ഥി, അഘോരികളോളം തന്നെ മഹത്വം ഈ യുവതികൾക്കുമുണ്ട്. സാധകന്റെ സാധനയിൽ ഇവർ വെറും നിമിത്തവസ്തു മാത്രം. ഇതിനേക്കാൾ വേറെ മഹത്വമൊന്നുമില്ല."

"സാധനയുടെ അനന്തരം ഇവരെക്കൂടി ബലി കൊടുക്കുമോ?"

"ഇല്ല" നികുംഭർ മെല്ലെ പറഞ്ഞു.

"അങ്ങനെയെങ്കിൽ ഇവരെ എന്താണ് ചെയ്യുക?"

"ഇവരെ വിട്ടുകളയും. ഇവർക്ക് യാതൊന്നും ഓർമ്മയുണ്ടാവില്ല."

"ഇവരെ എവിടെ നിന്നാണ് കൊണ്ടുവരുന്നത്?"

"അത് നിങ്ങൾ അറിയേണ്ട ആവശ്യമില്ല." നികുംഭർ തീഷ്ണ സ്വരത്തോടെ പറഞ്ഞു.

ഇവിടെ യുവതികൾ വെറും നിമിത്തം മാത്രമാണ്. ആവശ്യം പോലെ ഭോഗിക്കാനാനുള്ള വസ്തു മാത്രമാണ്. എങ്കിലും ഇതിന്റെ മഹത്വം യുവതികൾക്കും ലഭിക്കും എന്നു പറഞ്ഞുകൊണ്ട് സ്ത്രീകളെ തൃപ്തിപ്പെടുത്തുന്ന കാഴ്ച്ച കാണാം.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അഘോരികൾ ശക്തി ശാലികൾ ആയിമാറും. പക്ഷേ അതുകൊണ്ട് ഈ സമൂഹത്തിന് എന്തു പ്രയോജനം? എന്ന ലേഖകന്റെ സംശയത്തിന് മറുപടി പറയാൻ കഴിയാതെ അഘോരികൾ കുഴങ്ങുന്നു.

ഇതുവരെ അങ്ങനെയൊന്നും ചിന്തിക്കാത്ത അവരെ അസ്വസ്ഥരാക്കികൊണ്ട്, ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ട്‌ ലേഖകൻ തിരിച്ചു പോരുന്നതോടെ കഥ അവസാനിക്കുന്നു. ഒരു നോവൽ എന്ന നിലയിൽ മാത്രമേ ഈ പുസ്തകത്തെ കാണേണ്ടതുള്ളു. അതിനപ്പുറം അഘോരികളുടെ വിസ്മയജീവിതം മുഴുവനും പഠിക്കാം എന്നു കരുതി ഈ നോവലിനെ സമീപിക്കേണ്ടതില്ല എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.


രാജൻ പെരുമ്പുള്ളി


Thursday, 22 May 2025

മെഗാരായാവ് കരഞ്ഞു

മെഗാരായാവു കരഞ്ഞു
(ചെറുകഥ)
...

കൊറോണാക്കീ ബാത്ത് ഹേ ഭായ്‌!!!

ഇമ്മടെ നാട്ടില് ആയിരക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു. 
അവരിൽ 
കൊറേ പേരെ കുയിച്ചു മൂടുന്നു...... കൊറേ പേരെ അഗ്നിയിൽ ദയിപ്പിക്കുന്നു.....
കൊറേ പേരെ പുണ്യതീർത്ഥങ്ങളിൽ ഒയുക്കുന്നു....

ഇതൊന്നും കാണാനും കേൾക്കാനുമുള്ള ശക്തി ഇനിക്കില്ല....

എന്റെ ശങ്കടം ങ്ങള് മനസ്സിലാക്കണം.

അതുപോലെതന്നെ വിശമം ഉള്ള കാര്യമാണ് രോഗികളെ നോക്കാൻ വരുന്ന ഡോക്ടർമാരുടെ മരണങ്ങൾ. 

ഭായിയോ ബഹാനോ അതുപോലെ രോഗികളെ സഹായിക്കാൻ നഴ്‌സ് മാരും പരിചാരകരും ഉണ്ട്. അവരെയെല്ലാം ഓർത്തു കണ്ണു നിറയുകയാണ്.

...
ഇതെല്ലാം കേൾക്കുന്ന ഒരാൾ പിറുപിറുത്തു.
ഇവർക്കെല്ലാം കൊടുത്തിരുന്ന ഇൻഷുറൻസ് സേവനങ്ങൾ അങ്ങ് ഇയ്യിടെയാണല്ലോ നിർത്തലാക്കിയത്!!

ആളുകളുടെ മുമ്പിൽ കരയാൻ കാശ് ചെലവ് ഇല്ലല്ലോ. 
അല്ലേ?

🐤🐤🐤

...💥